തിരുവനന്തപുരം : വിമാനത്താവളം റെയില്‍വേ സ്റ്റേഷൻ അടക്കമുള്ള പൊതു ഇടങ്ങളില്‍ ജോലി ചെയ്യുന്ന പോലീസുകാരുടെ സ്രവ പരിശോധന നടത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റിയിലെ 103 പോലീസുകാരുടെ സ്രവത്തിന്റെ സാമ്പിള്‍ ഇന്നലെ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചു.
സെക്രട്ടേറിയറ്റിനു മുന്നില്‍ ജോലി നോക്കിയ നന്ദാവനം എആര്‍ ക്യാംപിലെ പോലീസുകാരന് ഉറവിടമറിയാത്ത കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു പോലീസുകാര്‍ക്കു പരിശോധന നടത്താന്‍ തീരുമാനിച്ചത്. വിദേശത്തു നിന്നുള്ളവര്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ ജോലി നോക്കിയ പോലീസുകാരുടേത് അടക്കമുള്ള സ്രവമാണ് ഇന്നലെ എടുത്തത്. വിമാനത്താവളത്തിനുള്ളില്‍ ജോലി നോക്കിയ പോലീസുകാര്‍ക്കു മാത്രമേ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നുള്ളുവെന്ന് പോലീസുകാര്‍ പറഞ്ഞു.
ഇതോടൊപ്പം കോവിഡ് ബാധിച്ച പോലീസുകാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ പോലീസുകാര്‍ അടക്കമുള്ളവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. ഇന്നലെ വ്യാപക പരിശോധന നടത്തി. കടകളില്‍ നടത്തിയ പരിശോധനയില്‍ സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയുണ്ടായി. ഇന്നും പോലീസ് പരിശോധന നടത്താനാണു തീരുമാനം .