തിരുവനന്തപുരം: ബഹുജനങ്ങളെ അണിനിരത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ‘മാലിന്യമുക്തം നവകേരളം’ പദ്ധതി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം തീരുമാനിച്ചു. ഓരോ വാർഡിലെയും നിർവഹണ സമിതികൾ ചേർന്നാവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകരുടെ നൂതന സാങ്കേതിക വിദ്യകൾക്ക് അനുമതി ലഭ്യമാക്കാനുള്ള കാലതാമസം പരിഹരിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർമാർ തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ച് നിർവഹണ സമിതികൾ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. അതോടൊപ്പം ശുചിത്വമിഷൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്‌റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റ് എന്നിവയുടെ തീരുമാനങ്ങളും വേഗത്തിലാക്കും. മൂന്നാർ ഗ്രീൻകോറിഡോർ പോലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട വ്യത്യസ്‌ത പദ്ധതികൾക്ക് സർക്കാർ അനുമതി ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കും.
കൂടാതെ ദ്രവമാലിന്യ സംസ്കരണത്തിന് പബ്ലിക്-പ്രൈവറ്റ് പാർട്‌ണർഷിപ്പ് സുഗമമായി നടപ്പിലാക്കാനും പരിപാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. ഇത്തരം അപേക്ഷകളില്‍ പരമാവധി രണ്ടാഴ്ച്ചയ്ക്കകം അനുമതി നൽകണമെന്നും യോഗം തീരുമാനിച്ചു. അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങള്‍, എന്നിവ നൂറു ശതമാനം ഹരിതമാക്കുന്നതിന്‍റെ പ്രഖ്യാപനം 2025 മാർച്ച് 30നകം നടക്കും. തുടർന്ന് 2025 ജനുവരി 26 ന് ഓഫിസുകളെല്ലാം ഹരിത ഓഫീസുകളായി പ്രഖ്യാപിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെയും നഗരങ്ങളെ സമ്പൂർണ ശുചിത്വ ടൗണായി പ്രഖ്യാപിക്കലും അതേ ദിവസം തന്നെ നടക്കും.






























