റോം : വ്യഭിചാരം സംബന്ധിച്ച് മാർപാപ്പയുടെ പ്രതികരണം കത്തോലിക്കാ സഭക്കുള്ളിൽ വഴിവെക്കുന്നത് വലിയ ചർച്ചകൾക്ക്. ശാരീരിക പാപങ്ങൾ ഏറ്റവും ഗുരുതരമായവയല്ലെന്ന പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കുന്നത്. ഇത് ക്രിസ്തു മതത്തിലെ പത്തു കല്പനകൾക്ക് വിരുദ്ധമാണെന്ന നിലപടാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. സഭ കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകുന്നതിന്റെ സൂചനകളാണ് പോപ്പ് നൽകുന്നതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ഗ്രീസ് സന്ദർശനം കഴിഞ്ഞു മടങ്ങവേ വിമാനത്തിനകത്തു നടന്ന പത്രസമ്മേളനത്തിലായിരുന്നു പോപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആറാമത്തെ കല്പനയായ വ്യഭിചാരം അരുത് എന്നതിന് വിരുദ്ധമായിട്ടായിരുന്നു വിവാഹേതര ബന്ധങ്ങളെ സംബന്ധിച്ച പോപ്പിന്റെ അഭിപ്രായം. എന്നാൽ, അത് പാപമല്ലെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധം അത്ര ഗുരുതരമായ ഒരു പാപമല്ല എന്നാണ് മാർപാപ്പ പറയുന്നത്.
മാംസദാഹവുമായി ബന്ധപ്പെട്ട പാപങ്ങൾ അത്ര ഗുരുതരമല്ല, അഹങ്കാരവും വെറുപ്പുമാണ് ഏറ്റവും വലിയ ശിക്ഷ അർഹിക്കുന്ന പാപങ്ങൾ, പോപ്പിന്റെ പ്രത്യേക വിമാനത്തിൽ ഒരുക്കിയ പത്രസമ്മേളനത്തിൽ മാർപ്പാപ്പ പറഞ്ഞു. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നു എന്ന ആരോപണത്തെ തുടർന്ന് പാരീസ് ആർച്ച്ബിഷപ്പ് മൈക്കൽ ഓപെടിറ്റ് രാജിവെച്ച സംഭവത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കത്തോലിക്ക പുരോഹിതർ കർശനമായ ബ്രഹ്മചാര്യം പുലർത്തേണ്ടതുണ്ട്. ആ പശ്ചാത്തലത്തിലായിരുന്നു ആർച്ച് ബിഷപ്പിനെതിരെയുള്ള ആരോപണം ശക്തമായത്. എന്നാൽ, ആ സ്ത്രീയുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം നിഷേധിച്ച ആർച്ച് ബിഷപ്പ്, സഭയെ കൂടുതൽ പ്രതിസന്ധിയിലാക്കാതിരിക്കാൻ വേണ്ടിയായിരുന്നു രാജിവെച്ചത്. ബിഷപ്പിന് ഒരു സ്ത്രീയുമായി സംശയിക്കത്തക്ക വിധമുള്ള അടുപ്പം ഉണ്ടായിരുന്ന്നു എന്നാണ് രൂപതാ വക്താവ് പറഞ്ഞത്. എന്നാൽ അത് ഒരു പ്രണയമോ, ലൈംഗിക ബന്ധമോ ആയിരുന്നില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ കിംവദന്തികൾക്ക് ശക്തിയേറുമ്പോൾ ഒരു മനുഷ്യന് ഒരുപക്ഷെ തന്റെ കടമയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനാലാണ് താൻ ആർച്ച് ബിഷപ്പിന്റെ രാജി സ്വീകരിച്ചതെന്നും പോപ്പ് പറഞ്ഞു.
വിവാഹേതരബന്ധം പാപമാണെന്നും എന്നാൽ, ശാരീരിക പാപങ്ങൾ ഏറ്റവും ഗുരുതരമായവയല്ലെന്നും അദ്ദേഹം തുടർന്നു. എന്നെയും, ഈ സഭയുടെ അടിസ്ഥാനം കുറിച്ച പത്രോസ് പുണ്യാളനേയും പോലെ ഓപെടിറ്റും പാപിയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രഞ്ച് കത്തോലിക്ക സഭയിൽ1950 മുതൽ 2000 വരെ നടന്ന ബാലപീഡനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റായി വളച്ചൊടിക്കരുതെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഒരു സംഭവമാണതെന്നും അത് ചരിത്ര പശ്ചാത്തലത്തിൽ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.