പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തട്ടിപ്പ് നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് വെളിപ്പെടുത്തല്‍. പോപ്പുലര്‍ ഫിനാന്‍സിന്റെ വകയാര്‍ ശാഖയിലെ മാനേജരാണ് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ജീവനക്കാര്‍ മാസംതോറും സമാഹരിക്കേണ്ട നിക്ഷേപതുക വര്‍ദ്ധിപ്പിച്ചത് തട്ടിപ്പ് ലക്ഷ്യമിട്ടായിരുന്നു എന്നാണ് മാനേജര്‍ പറയുന്നത്.
ധനവിഭാഗം കൈകാര്യം ചെയ്യുന്ന ചില ജീവനക്കാര്‍ക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നു. തട്ടിപ്പിനിരയായവരില്‍ രണ്ടുപേര്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ ഒരാള്‍ ജീവനൊടുക്കി. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു പോപ്പുലര്‍ ഫിനാന്‍സിന്റെ തട്ടിപ്പ്. ഓസ്ട്രേലിയയില്‍ നിന്ന് കമ്പ്യൂട്ടർ ഇറക്കിയതില്‍ തുടങ്ങുന്നു അത്. ഒന്നും രണ്ടുമല്ല, ഈ കുടുംബത്തിലെ അഞ്ചുപേരാണ് പലസമയങ്ങളില്‍ തട്ടിപ്പിലൂടെ ആളുകളെ വഞ്ചിച്ചതെന്നും മാനേജര്‍ വ്യക്തമാക്കി.
ഉടമകള്‍ തട്ടിപ്പ് നടത്തിയത് ആസൂത്രണത്തോടെയാണെന്ന മാനേജരുടെ വെളിപ്പെടുത്തല്‍ കേസില്‍ വഴിത്തിരിവാകുമെന്ന് ഉറപ്പാണ്. തട്ടിപ്പുകാരുടെ പുത്തന്‍ ബെന്‍സ് കാര്‍ ഉള്‍പ്പടെ നിരവധിവാഹനങ്ങള്‍ പോലീസ് വിവിധ ഇടങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടുന്ന കാര്യത്തില്‍ അനിശ്‌ചിതത്വം തുടരുകയാണ്.