പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രധാന പ്രതികളെ മുഴുവൻ കസ്റ്റഡിയിൽ എടുത്തും തട്ടിപ്പിന്റെ വഴികൾ മുഴുവൻ പുറത്തെത്തിച്ചുമാണ് സംസ്ഥാന പോലീസ് കേസിന്റെ തുടരന്വേഷണം സിബിഐക്ക് കൈമാറാൻ തീരുമാനിക്കുന്നത്. രാജ്യത്തിനു പുറത്തേക്കും തട്ടിപ്പിന്റെ വേരുകൾ പടർന്നതിനാൽ ലോക്കൽ പോലീസിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. ഓസ്ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പണം കടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിൽ ലോക്കൽ പോലീസിന്റെ അന്വേഷണം പര്യാപ്തമാകില്ലെന്നു സർക്കാരും വിലയിരുത്തി.
കേസ് സിബിഐ ഏറ്റെടുക്കും വരെ നിലവിലെ അന്വേഷണം തുടരും. സ്ഥാപന ഉടമകളായ തോമസ് ഡാനിയൽ (റോയി), ഭാര്യ പ്രഭാ തോമസ്, മക്കളായ റിനു മറിയം, റീബ മറിയം എന്നിവർ പിടിയിലായതും മറ്റൊരു മകളായ റിയ ഒളിവിൽ കഴിയുന്ന സ്ഥലം വ്യക്തമായി കണ്ടെത്തിയതുമാണ് ലോക്കൽ പോലീസ് അന്വേഷണത്തിലെ പ്രധാന നേട്ടം. റിയയുടെ അറസ്റ്റ് ഈ ദിവസങ്ങളിലുണ്ടാകും. 5 ദിവസമാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചത്.
ഇതിനിടെ കേരളം, കർണാടകം, ആന്ധ്ര, തമിഴ്നാട് എന്നിവടങ്ങളിലെ സ്വത്തുക്കളുടെ പ്രാഥമിക വിവരം അന്വേഷണ സംഘം കണ്ടെത്തി. 12 ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ ജില്ലകളിൽ സ്വത്തുക്കൾ കുറഞ്ഞ വിലയിൽ കൈമാറ്റം ചെയ്തതിന്റെയും രേഖകൾ കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിന് ഉപദേശം നൽകിയ ആളെയും നിരീക്ഷണത്തിലാക്കി. കണ്ടെയ്ൻമെന്റ് സോണുകളിലടക്കമാണ് അന്വേഷണ സംഘം പ്രതികളുമായി സഞ്ചരിച്ചത്. ആന്ധ്രപ്രദേശിലും കർണാടകത്തിലും ഹോട്സ്പോട്ടുകളിൽ നിന്നാണ് പോപ്പുലറിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തത്.
ഉടമകളിൽ ആരെങ്കിലും രാജ്യം വിട്ടിരുന്നെങ്കിൽ കേസിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. വഞ്ചനാക്കേസിൽ മാത്രം ഒതുക്കാതെ നിക്ഷേപ സംരക്ഷണത്തിനായി സംസ്ഥാന, കേന്ദ്ര നിയമങ്ങളും പോലീസ് പോപ്പുലർ കേസിൽ ചുമത്തി. പ്രതികൾ രാജ്യം വിടുമെന്ന സൂചനയെ തുടർന്നു ജില്ലാ പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലറാണ് റിനുവിനെയും റീബയെയും ഡൽഹി വിമാനത്താവളത്തിൽ കുടുക്കിയത്. മക്കൾ പിടിയിലായതോടെ റോയിയും പ്രഭയും കീഴടങ്ങുകയായിരുന്നു.
ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് പോപ്പുലർ കേസ് അന്വേഷിച്ചത്. ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ അന്വേഷണം ആസൂത്രണം ചെയ്തു. അടൂർ ഡിവൈഎസ്പി ബിനു ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കോന്നി, കൂടുൽ, ഏനാത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 3 പ്രത്യേക അന്വേഷണ സംഘം. വനിത ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മറ്റൊരു സംഘം. ഫിനാൻസുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ പരിശോധിക്കാൻ സൈബർ സെല്ലിലെ വിദഗ്ധർ, രഹസ്യ വിവരങ്ങൾ ചോർത്താൻ സ്പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസും.
കൃത്യമായ ആസൂത്രണത്തോടെ വിപുലമായി നടത്തിയ അന്വേഷണത്തിന്റെ ആദ്യ ഘട്ടമാണ് പോലീസ് പൂർത്തിയാക്കിയത്. ഏറ്റവും മികച്ച അന്വേഷണമാണ് പോപ്പുലർ കേസിൽ പൂർത്തിയാക്കിയതെന്ന് ഐജി ഹർഷിത അട്ടല്ലൂരിയും എസ്പി കെ.ജി.സൈമണും പറഞ്ഞു. അന്വേഷണത്തിൽ പങ്കെടുത്ത മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഐജി അഭിനന്ദിച്ചു. ഇതിനിടെ, ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസ് കോന്നി പോലീസിന് കൈമാറി കേസ് എടുത്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. ഏഴര കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ചുള്ളതാണ് പുതിയ പരാതി.