കൊച്ചി : കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കമ്പിനിയുടെ ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ദാനിയേല്‍ സി.ബി.ഐയോട് എല്ലാം തുറന്നുപറഞ്ഞുവെന്ന് സൂചന. ജയിലില്‍ കിടക്കുന്ന മകന്‍ തോമസ് ദാനിയേലിനെ (റോയി) എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കുകയാണ് ലക്‌ഷ്യം. ഓസ്ട്രേലിയയിലുള്ള മകള്‍ക്കും മരുമകനുമെതിരെയുള്ള ചില സുപ്രധാന വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായും സൂചനയുണ്ട്. സി.ബി.ഐയുടെ നോട്ടീസിന്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് മേരിക്കുട്ടി ദാനിയേല്‍ കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് സി.ബി.ഐ ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. ഓസ്ട്രേലിയയിലുള്ള ബന്ധുക്കള്‍ തങ്ങളെ ചതിച്ചതായി ഇവര്‍ നേരത്തെ ചിലരോട് സൂചിപ്പിച്ചിരുന്നു. മകളോടും മരുമകനോടും ഒപ്പം താമസിക്കുമ്പോള്‍ അവര്‍ക്കെതിരെ ഒന്നും പറയുവാനും ഇവര്‍ക്ക് കഴിഞ്ഞില്ല. ഏക മകനായ റോയി തുടര്‍ച്ചയായി ജയിലില്‍ കിടക്കുന്നതിന്റെ വിഷമവും ഇവരെ അലട്ടിയിരുന്നു. എങ്ങനെയും കേസ് തീര്‍ക്കണമെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ പണം മറ്റു ചിലരുടെ കയ്യിലാണ്. കുടുംബമായി ഓസ്ട്രേലിയയിലേക്ക് കടക്കുവാനുള്ള പദ്ധതി പരാജയപ്പെട്ടതോടെയാണ് എല്ലാം തകിടംമറിഞ്ഞത്.
പോപ്പുലര്‍ഫിനാന്‍സിന്റെ കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രം വ്യക്തമായി അറിയാവുന്ന മേരിക്കുട്ടി ദാനിയേലില്‍ നിന്നും വിലപ്പെട്ട പല തെളിവുകളും സി.ബി.ഐക്ക് ലഭിച്ചുവെന്നാണ് വിവരം. ഭര്‍ത്താവും പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപകനുമായ ടി.കെ ദാനിയേലിന്റെ മരണശേഷം ഈ സ്ഥാപനത്തിന്റെ ചുക്കാന്‍ പിടിച്ചത് മേരിക്കുട്ടി ദാനിയേലും മകന്‍ റോയിയും ആയിരുന്നു. പോപ്പുലറിലെ ഝാൻസി റാണിയായിരുന്നു ഇവര്‍. 2014 ലെ റിസര്‍വ് ബാങ്കിന്റെ കേസിലും ഇവര്‍ രണ്ടുപേരും മാത്രമാണ് പ്രതികള്‍. ആവശ്യപ്പെടാതെ തന്നെ കോടികളുടെ നിക്ഷേപം പോപ്പുലറിലേക്ക് വന്നുമറിഞ്ഞു. നിക്ഷേപകര്‍ക്ക് എല്ലാ മാസവും കൃത്യമായി പലിശയും നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ വിശ്വാസം കൂടുതല്‍ ഇരട്ടിച്ചു. എന്നാല്‍ നിക്ഷേപമായി ലഭിച്ച പണംകൊണ്ട് മറ്റു ബിസിനസ്സുകള്‍ ചെയ്ത് ലാഭമുണ്ടാക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഇവര്‍ക്കുണ്ടായ പരാജയം. അതായത് കൃത്യമായി എല്ലാ മാസവും പലിശ നല്‍കിക്കൊണ്ടിരുന്നത് ഓരോരുത്തരുടെയും നിക്ഷേപത്തുകയില്‍ നിന്നാണ്.
നാളുകള്‍ കഴിഞ്ഞതോടെ പോപ്പുലര്‍ ഫിനാന്‍സില്‍ പ്രതിസന്ധി രൂക്ഷമായി. ഇതിനിടയില്‍ റോയിയുടെ മൂത്തമകള്‍ റിനു പോപ്പുലര്‍ കമ്പിനിയുടെ നേത്രുത്വം കയ്യടക്കി. ഇവര്‍ പോപ്പുലറിനെ രണ്ടാക്കി. സാന്‍ പോപ്പുലര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നും മേരിറാണി പോപ്പുലര്‍ നിധി ലിമിറ്റഡ് എന്നും രണ്ടു സ്ഥാപനങ്ങളിലൂടെ കഴിയുന്നത്ര പുതിയ നിക്ഷേപകരെ ആകര്‍ഷിച്ചു. പഴയ ഇടപാടുകാരെ തങ്ങളുടെ കടലാസുകമ്പിനിയിലേക്കും മാറ്റി. നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്യുന്ന ജീവനക്കാര്‍ക്ക് വന്‍തുക കമ്മീഷനും ആനുകൂല്യങ്ങളും നല്‍കി. പരമാവധി പണം സ്വരൂപിച്ച് ഓസ്ട്രേലിയയിലേക്ക് നാടുവിടുകയായിരുന്നു ഉദ്ദേശം. റിനുവും ഓസ്ട്രേലിയയില്‍ ഉള്ള ബന്ധുവും ചേര്‍ന്നായിരുന്നു ഈ പദ്ധതി പ്ലാന്‍ ചെയ്തത്. ഇതിനെ മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നു.
മേരിക്കുട്ടി ദാനിയേല്‍ വളരെ നേരത്തെ തന്നെ ഓസ്ട്രേലിയയിലേക്ക് കടന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ പ്രകാരം പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപമായി ലഭിച്ച പണം അനധികൃത മാര്‍ഗ്ഗങ്ങളില്‍ക്കൂടി ഓസ്ട്രേലിയയിലേക്ക് കടത്തിയിരുന്നു. കുടുംബമായി അവിടെയെത്തി ബിസിനസ് തുടങ്ങുകയായിരുന്നു റോയിയുടെ ഉദ്ദേശം. ഓസ്ട്രേലിയയില്‍ റോയിക്കും കുടുംബത്തിനും എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നത് സഹോദരി ഷൈല പൈനാടത്തും ഭര്‍ത്താവ് വര്‍ഗീസ് പൈനാടത്തുമാണ്. ഓസ്ട്രേലിയയില്‍ എത്തിയ മേരിക്കുട്ടി ദാനിയേലിന്റെ സംരക്ഷണവും ഇവര്‍ക്കായിരുന്നു.
രണ്ടു മക്കള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെട്ടതോടെ ഇവരുടെ പദ്ധതിയാകെ പാളി. തുടര്‍ന്ന് റോയിയും ഭാര്യയും പത്തനംതിട്ട പോലീസില്‍ കീഴടങ്ങി. പിന്നീട് പ്രതിയായ മറ്റൊരു മകളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഓസ്ട്രേലിയയിലേക്ക് കടത്തിയ പണത്തിന്റെ ഉടമസ്ഥനായ റോയിയും കുടുംബവും നിയമക്കുരുക്കില്‍ പെട്ടു. ഇവര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പോകുവാനുള്ള വഴികളും അടഞ്ഞു. ഇതോടെ ഓസ്ട്രേലിയയില്‍ എത്തിയ പണത്തിന്റെ അവകാശി റോയിയുടെ ബന്ധുവും കുടുംബവുമായി. റോയിയെ എങ്ങനെയും നാട്ടില്‍ കുരുക്കിയിടുവാനും ഇവര്‍ രഹസ്യമായി ചരടുവലിച്ചു.
2014 ല്‍ റിസര്‍വ് ബാങ്ക് നല്‍കിയ കേസില്‍ മേരിക്കുട്ടി ദാനിയേലിനും മകന്‍ തോമസ് ദാനിയേലിനും കര്‍ശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍ മേരിക്കുട്ടി ദാനിയേല്‍ ജാമ്യ വ്യവസ്ഥ പൂര്‍ണ്ണമായി ലംഘിച്ചുകൊണ്ട് രാജ്യം വിടുകയായിരുന്നു. പോപ്പുലര്‍ ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) ആണ് ഈ കേസ് വീണ്ടും കുത്തിപ്പൊക്കിയത്. ജാമ്യ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി ലംഘിച്ച് രാജ്യം വിട്ട മേരിക്കുട്ടി ദാനിയേലിനെ നാട്ടിലെത്തിക്കണമെന്നും നിയമനടപടിക്ക് വിധേയയാക്കണമെന്നും പി.ജി.ഐ.എ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് പോപ്പുലര്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ യോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു.
തുടര്‍ന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മുഖേനയും ഓസ്ട്രേലിയയില്‍ മകളോടൊപ്പം താമസിക്കുന്ന മേരിക്കുട്ടി ദാനിയേലിന് നേരിട്ടും സി.ബി.ഐ നോട്ടീസ് നല്‍കുകയായിരുന്നു. നോട്ടീസ് പ്രകാരം ഹാജരായില്ലെങ്കില്‍ മറ്റു വഴികളിലൂടെ മേരിക്കുട്ടി ദാനിയേലിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുവാനും നീക്കം നടന്നിരുന്നു. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ പ്രതികള്‍, മേരിക്കുട്ടി ദാനിയേലിനെ ഓസ്ട്രേലിയയില്‍ നിന്നും നാട്ടില്‍ എത്തിക്കുകയായിരുന്നു. സി.ബി.ഐയുടെ നോട്ടീസിന്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് മേരിക്കുട്ടി ദാനിയേല്‍ കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് സി.ബി.ഐ ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. സി.ബി.ഐയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് ഇവരെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഇവര്‍ ഹാജരാകണം.