കൊച്ചി : കൊമ്പീറ്റന്റ് അതോറിറ്റിയുടെ തലവന്‍ സീനിയര്‍ ഐ.എ.എസ് ഓഫീസര്‍ സഞ്ജയ് എം കൗളിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി പോപ്പുലര്‍ നിക്ഷേപകര്‍. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനാണ് (PGIA) ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് അടുത്തദിവസം കോടതി പരിഗണിക്കും. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് മൂന്നു കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഫോറന്‍സിക് ഓഡിറ്റ് നടക്കാത്തതിനാല്‍ കോടികള്‍ ഒഴുകിയ വഴി ഇതുവരെ കൃത്യമായി കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ബഡ്സ് നിയമങ്ങള്‍ ആദ്യമായി നടപ്പിലാക്കിയത് പോപ്പുലര്‍ കേസിലാണ്. ബഡ്സ് ആക്ട് അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കൊമ്പീറ്റന്റ് അതോറിറ്റിയുടെ തലവനായ സഞ്ജയ് കൌള്‍ തയ്യാറാകുന്നില്ല. കണ്ടുകെട്ടിയ വസ്തുവകകള്‍ ലേലം ചെയ്യുവാനും തുടര്‍നടപടികള്‍ സ്വീകരിക്കുവാനും ഇദ്ദേഹം മനപൂര്‍വ്വം വീഴ്ച വരുത്തുകയാണ്. കോടികളുടെ ആഡംബര കാറുകളും മറ്റ് വാഹനങ്ങളും തുരുമ്പെടുത്തു നശിക്കുകയാണ്. മുപ്പതിനായിരത്തോളം നിക്ഷേപകരാണ് പോപ്പുലര്‍ തട്ടിപ്പില്‍ ഇരയായത്. പണം നഷ്ടപ്പെട്ട് പട്ടിണിയും പരിവെട്ടവുമായി കഴിയുന്ന നിക്ഷേപകരോട് ഒരു കരുണയും കാണിക്കുവാന്‍ പിണറായി സര്‍ക്കാരും കൊമ്പീറ്റന്റ് അതോറിറ്റിയും തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെ കോടതിയെ ആശ്രയിച്ചുകൊണ്ട് വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടത്തിനു തന്നെയാണ് നിക്ഷേപകരുടെ നീക്കം.
പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി വിവിധ സംഘടനകളെ സമീപിച്ചിരുന്നു. ഇതില്‍ പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന് പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയ കത്ത് പി.ജി.ഐ.എ ഒരു ഹര്‍ജിയിലൂടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ നിജസ്ഥിതിയും ആധികാരികതയും കോടതിയുടെ മുമ്പില്‍ പ്രതികളെക്കൊണ്ട് വ്യക്തമാക്കിക്കുകയായിരുന്നു ലക്‌ഷ്യം. ഇതോടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രതികള്‍ക്ക് കോടതിയില്‍ സമര്‍പ്പിക്കേണ്ടി വന്നു. WP(C) No.15846/2023 നമ്പര്‍ ഹര്‍ജിയില്‍ സെപ്തംബര്‍ 7 ന് ഇറക്കിയ ഉത്തരവ് പ്രകാരം കോമ്പീറ്റന്റ് അതോറിറ്റിയുടെ നേത്രുത്വത്തില്‍ നാലുമാസത്തിനുള്ളില്‍ പോപ്പുലര്‍ ഉടമകള്‍ നല്‍കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനം ഹൈക്കോടതിയെ അറിയിക്കുകയും വേണം. ഇതനുസരിച്ച് കോമ്പീറ്റന്റ് അതോറിറ്റി തിരുവനന്തപുരത്തുവെച്ച് ചര്‍ച്ച നടത്തി. പോപ്പുലര്‍ പ്രതികളുടെ അഭിഭാഷകരും നിക്ഷേപ സംഘടനകളുടെ പ്രതിനിധികളും അവരുടെ അഭിഭാഷകരും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ കേരളാ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കൊമ്പീറ്റന്റ് അതോറിറ്റി നടത്തിയ ചര്‍ച്ച വെറും പ്രഹസനമായി മാറുകയായിരുന്നു. ഒത്തുതീര്‍പ്പു ഫോര്‍മുല ചര്‍ച്ച ചെയ്യാനുള്ള അധികാരം തനിക്കുണ്ടോയെന്നുപോലും സംശയിക്കുന്നതായി ഇദ്ദേഹം പറഞ്ഞതിനെ പി.ജി.ഐ.എ ക്കുവേണ്ടി ഹാജരായ ന്യൂട്ടന്‍സ് ലോ അഭിഭാഷകന്‍ രാജേഷ് കുമാര്‍ ടി.കെ എതിര്‍ത്തു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടരണമെന്നും ഇക്കാര്യത്തില്‍ കൊമ്പീറ്റന്റ് അതോറിറ്റി മുന്‍കൈ എടുക്കണമെന്നും അഡ്വ.രാജേഷ് കുമാര്‍ ടി.കെ ആവശ്യപ്പെട്ടെങ്കിലും ഇതുമായി മുന്നോട്ടുപോകാൻ കോംപീറ്റന്റ് അതോറിറ്റി തയ്യാറായില്ല. ഒത്തുതീർപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ തനിക്ക് അധികാരമില്ലെന്ന നിലപാടില്‍ സഞ്ജയ് കൌള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനെതിരെ ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ മുഖേന പി.ജി.ഐ.എ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി Con Case(C) No. 453/2024 ഫയല്‍ ചെയ്യുകയായിരുന്നു.