ബെംഗളൂരു: സാധാരണ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ് ടി ഈടാക്കില്ലെന്ന് വിശദീകരണം നല്‍കി സര്‍ക്കാര്‍. പൊറോട്ട പ്രേമികളുടെ പ്രതിഷേധം കനത്തതോടെയാണ് തണുപ്പിച്ച പാക്കറ്റിലെത്തുന്ന പൊറോട്ടയ്ക്കാണ് നികുതി കൂട്ടിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കടകളില്‍ ചൂടോടെ വില്‍ക്കുന്ന പൊറോട്ടയ്ക്ക് 5 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കൂവെന്നും കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങിന്റെ കുറിപ്പില്‍ പറയുന്നു. പ്രിസർവേറ്റീവ്സ് ചേര്‍ത്ത് പാക്കറ്റില്‍ ശീതീകരിച്ച് എത്തുന്ന പൊറോട്ട വാങ്ങുന്നവര്‍ സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരാണെന്നും 18 ശതമാനം ജിഎസ്ടി താങ്ങാന്‍ അവര്‍ക്ക് കഴിയുമെന്നതിനാലാണ് ഇങ്ങനെ നിശ്ചയിച്ചതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. സാദാ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയെന്ന വാര്‍ത്ത തെറ്റിദ്ധാരണയെ തുടര്‍ന്ന് പ്രചരിച്ചതാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
പൊറോട്ട, റൊട്ടിയുടെ വിഭാഗത്തില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക തീരുമാനിച്ചത്. പൊറോട്ടയുടെ വില കുത്തനെ കൂട്ടാനുള്ള തീരുമാനം ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയത്. ചപ്പാത്തിക്കും റൊട്ടിക്കും 5 ശതമാനം ജിഎസ്ടിയും പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയും നിശ്ചയിച്ച എഎആറിന്റെ തീരുമാനത്തിനെതിരെ ബെംഗളൂരുവിലെ ഭക്ഷ്യ വിതരണ കമ്പനിയാണ് ആദ്യം രംഗത്ത് വന്നത്. നികുതി കുറയ്ക്കണമെന്ന ആവശ്യം എഎആര്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്യാംപെയിന്‍ തുടങ്ങിയത്.