തിരുവനന്തപുരം: തപാല്‍ വോട്ടും ഗുരുതര വീഴ്ചയിലേയ്ക്ക്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരില്‍ ഏറെയും ഇടതുപക്ഷ സംഘടനാ അഭിമുഖ്യമുള്ളവരാണ്. സംഘടനകള്‍ തപാല്‍ വോട്ടില്‍ കൃത്രിമം കാട്ടാന്‍ ശ്രമിച്ചത് പലവിധ ആരോപണങ്ങള്‍ പലപ്പോഴും ഉണ്ടാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് ഉയര്‍ന്നു കേട്ടു. ഇത്തവണ അതുകൊണ്ട് തന്നെ തപാല്‍ വോട്ടില്‍ എല്ലാ രാഷ്ട്രീയക്കാരും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. ഇതോടെ ഈ തട്ടിപ്പും പുറത്തായി.
വമ്പന്‍ അട്ടിമറിക്ക് തപാല്‍ വോട്ടുകളിലൂടെ ശ്രമം നടന്നുവെന്നാണ് സൂചന. പല ഉദ്യോഗസ്ഥര്‍ക്കും രണ്ട് തവണ വോട്ട് ചെയ്യാന്‍ അവസരം കിട്ടി. ഈ തപാല്‍ ഇരട്ടിപ്പില്‍ വലിയ ഗൂഢാലോചന പ്രതിപക്ഷം ഉന്നയിച്ചു. ഇതിന് പിന്നാലെ മറ്റൊരു വലിയ തട്ടിപ്പു കൂടി പുറത്തു വരികയാണ്. ഇത്തവണ കോവിഡ് കാലമായതു കൊണ്ട് തന്നെ പ്രായമായവര്‍ക്ക് കൂടി തപാല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഇതിന് ഉദ്യോഗസ്ഥര്‍ അവരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. ഇതിന് വേണ്ടി കൂടുതല്‍ ബാലറ്റുകള്‍ അടിച്ചതാണ് ഇതിന് കാരണം.
തപാല്‍ ബാലറ്റുകളിലെ ഇരട്ടിപ്പ് പുറത്തുവന്നിരിക്കെ, സംസ്ഥാനത്ത് ആവശ്യമുള്ളതിനെക്കാള്‍ രണ്ടര ലക്ഷത്തിലേറെ തപാല്‍ ബാലറ്റുകള്‍ അധികം അച്ചടിച്ചതായി സൂചന. തപാല്‍ ബാലറ്റ് വഴി വോട്ട് ചെയ്തവര്‍ ഏഴര ലക്ഷം പോലും വരില്ലെങ്കിലും 10 ലക്ഷത്തിലേറെ ബാലറ്റുകള്‍ അച്ചടിച്ചെന്നാണു വിവരം. മൂന്നര ലക്ഷത്തോളം പേരുടെ വോട്ടുകള്‍ വീടുകളിലെത്തി തപാല്‍ ബാലറ്റില്‍ രേഖപ്പെടുത്തിയതായി കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
തപാല്‍ ബാലറ്റ് ഉപയോഗപ്പെടുത്തിയ പോളിങ് ഉദ്യോഗസ്ഥരുടെയും അവശ്യ സര്‍വീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും എണ്ണം വ്യക്തമാക്കിയിട്ടില്ല. ഈ രണ്ടു വിഭാഗങ്ങളിലെ മുഴുവന്‍ പേരും വോട്ടു ചെയ്താലും 4 ലക്ഷത്തിലേറെ വരില്ല. ഈ സാഹചര്യത്തില്‍ ഇത്രയധികം ബാലറ്റുകള്‍ അച്ചടിച്ചത് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുന്നതിനു വേണ്ടിയാണെന്ന് ആരോപണം ശക്തമാകുന്നു . ഉദ്യോഗസ്ഥരില്‍ പലരും രണ്ട് വോട്ട് ചെയ്തതായും സൂചനയുണ്ട്. ഇങ്ങനെ വോട്ട് ചെയ്താല്‍ അതു കണ്ടെത്താന്‍ മറ്റ് മാര്‍ഗ്ഗമൊന്നുമില്ല.
ഓരോ മണ്ഡലത്തിലേക്കും അതതു വരണാധികാരികള്‍ നല്‍കിയ ഓര്‍ഡര്‍ അനുസരിച്ചാണ് ഇവ അച്ചടിച്ചത്. ഏറ്റുവാങ്ങിയത് അതത് വരണാധികാരികളോ ഉപവരണാധികാരികളോ അവരുടെ പ്രതിനിധികളോ ആയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ഗൂഡ ശ്രമമായാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്. ഈ തട്ടിപ്പ് കണ്ടെത്തിയതോടെ പരാതി ഇലക്ഷന്‍ കമ്മീഷന് മുന്നിലെത്തുകയും ചെയ്യും. വേണ്ടത്ര ജാഗ്രത കാട്ടാനുമാകും. വോട്ടര്‍ പട്ടികയിലെ തട്ടിപ്പിന് സമാനമായി ഇതും പിടിക്കപ്പെട്ടതോടെ വോട്ടെടുപ്പ് ഫലം തകിടം മറിക്കാനുള്ള ശ്രമം പൊളിയുമെന്നാണ് വിലയിരുത്തല്‍.
ഏറ്റവും കൂടുതല്‍ തപാല്‍ ബാലറ്റ് അച്ചടിച്ചത് തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് ഓരോ ജില്ലയിലും ഒരു ലക്ഷത്തിലേറെ വീതം. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തില്‍ 15,000 ബാലറ്റ് അച്ചടിച്ചു. തലശ്ശേരി, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ പതിനായിരത്തോളവും കല്യാശേരിയില്‍ പന്തീരായിരത്തോളവും. പതിനായിരമോ അതിലേറെയോ തപാല്‍ ബാലറ്റുകള്‍ തയാറാക്കിയ മണ്ഡലങ്ങള്‍ വേറെയുമുണ്ട്.
കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, ഇരിക്കൂര്‍, കുറ്റ്യാടി, പേരാമ്പ്ര , ബാലുശ്ശേരി, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ആറന്മുള, കരുനാഗപ്പള്ളി, ചവറ, കൊട്ടാരക്കര, പുനലൂര്‍, കുണ്ടറ, കൊല്ലം, ചാത്തന്നൂര്‍, വര്‍ക്കല, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവയാണ് അവ. അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളാണ് ഇതെല്ലാം.