പാലക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി ഉൽപ്പാദന രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പവർകട്ടും ലോഡ്ഷെഡ്ഡിങ്ങും ഇല്ലാതെയാണ് കഴിഞ്ഞ 5 വർഷങ്ങൾ കടന്നു പോയത്. കഴിഞ്ഞ 15 വർഷമായി മുടങ്ങിക്കിടന്ന പല ജല വൈദ്യുത പദ്ധതികളും ഇക്കാലത്ത് നടപ്പാക്കി. ആദ്യമായി പകൽ സമയത്ത് വൈദ്യുതി ചാർജ് 10 ശതമാനം കുറച്ചത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഗാവാട്ടിൽ നിന്ന് 2200 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിച്ചുവെന്നും മന്ത്രി പറഞ്ഞു. പുരപ്പുറ സോളാർ നടപ്പിലാക്കിയ ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. സോളാറും ബാറ്ററിയും വക്കുന്ന വീടുകളിൽ ഇപ്പോൾ വൈദ്യുതി ഫ്രീ ആയി ഉപയോഗിക്കാമെന്നും മന്ത്രി പറയുന്നു.
പിഎം കുസുമം പദ്ധതിയിലൂടെ കൃഷിക്കാർക്ക് 60 ശതമാനം സബ്സിഡിയിൽ നൽകുന്നുണ്ട്. ഇത് സ്ഥാപിച്ച് കഴിഞ്ഞാൽ 5 ഏക്കറുള്ള കൃഷിക്കാരന് 2000 രൂപ ഇലക്ട്രിസിറ്റി ചാർജ് ഇളവും കൂടാതെ 8 മാസത്തിന് ശേഷം 14,000 രൂപ ഇങ്ങോട്ട് കിട്ടുമെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തിലെ കരിമണലിലുള്ള തോറിയം ഉപയോഗിച്ചാൽ ഇതിലുമെത്രയോ ലാഭത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാം. ഇന്ത്യക്ക് മുഴുവൻ വൈദ്യുതി വികസിപ്പിക്കാനുള്ള തോറിയം കേരളത്തിലുണ്ട്. ഇത് ഉപയോഗപ്പെടുത്താൻ ശ്രമിച്ചാൽ പരിഹസിക്കാൻ ഒരുപാട് ആളുണ്ടാകുമെന്നും പദ്ധതിയുടെ പരീക്ഷണങ്ങണങ്ങൾ നടക്കുകയാണെന്നും മന്ത്രി ല്യക്തമാക്കി.





























