മല്ലപ്പള്ളി : വായ്പ്പൂർ സെക്ഷന്റെ പരിധിയിൽ ജനങ്ങളെ ദുരിതത്തിലാക്കി പ്രഖ്യാപിത അപ്രഖ്യാപിത വൈദ്യുതി മുടക്കം. സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെയാണ് വൈദ്യുതി മുടങ്ങുന്നത്. പിടന്നപ്ലാവ്, കുരുന്നംവേലി, വടക്കേമുറി, പുന്നവേലി, പാട്ടപുരയിടം, മടത്തുംമുറി, ഊട്ടുകുളം, തടത്തേമല, മുറ്റത്തുമാവ്, ചുങ്കപ്പാറ, കോട്ടാങ്ങൽ, ആലപ്രക്കാട്, മാരംകുളം, നിർമലപുരം, തൊടുകേമല, പുലിയുറുമ്പ് എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി മുടക്കം പതിവായിരിക്കുന്നത്. വൈദ്യുതി മുടക്കത്തിന് പരിഹാരം ഉണ്ടാകണമെന്ന ഉപഭോക്താക്കളുടെ ആവശ്യം ശക്തമാണെങ്കിലും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
മിനിറ്റുകളുടെയും മണിക്കൂറുകളുടെയും വ്യത്യാസത്തിലാണ് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നത്. പകൽ സമയങ്ങളിൽ പ്രഖ്യാപിത അപ്രഖ്യാപിത വൈദ്യുതി മുടക്കവും ജനങ്ങളെ നട്ടം തിരിക്കുകയാണ്. ത്രീഫെയ്സ് ലൈനുകൾ ഉള്ള പ്രദേശങ്ങളിൽ രണ്ട് ലൈനിൽ വൈദ്യുതിയുണ്ടെങ്കിൽ ഒരു ലൈനിൽ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണെന്നും ഉപഭോക്താക്കൾ പറയുന്നു. കാരണം അന്വേഷിച്ച് സെക്ഷൻ ഓഫീസിൽ വിളിച്ചാൽ കൃത്യമായ വിവരവും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. നിസാര കാര്യങ്ങൾക്കു പോലും മണിക്കൂറുകൾ വൈദ്യുതി മുടക്കുന്നതിനാൽ വ്യാപാര സ്ഥാപനങ്ങൾക്കും ഏറെ നഷ്ടമാണ് ഉണ്ടാകുന്നത്. പ്രദേശങ്ങളിൽ വോൾട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.





























