റാന്നി : റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 3.10 കോടി രൂപയുടെ പ്രവർത്തികൾ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. റാന്നി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിർമ്മാണ പുരോഗതിയും പുനരുദ്ധാരണവും വിലയിരുത്താൻ അഡ്വ പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.
അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ റാന്നി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ എല്ലാം സഞ്ചാരയോഗ്യമാകും. റോഡുകളുടെ ഒരു വർഷം നീളുന്ന അറ്റകുറ്റപ്പണികൾക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തകർന്നു കിടന്നിരുന്ന അത്തിക്കയം – കക്കുടുമൺ -മന്ദമരുതി റോഡ് (12 കോടി ) ബാസ്റ്റോ റോഡ് (16 കോടി) എന്നിവ ശബരിമല ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മാണ അനുമതി ലഭിക്കുന്നതിനായി സർക്കാരിന് സമർപ്പിച്ചിരിക്കുന്നതായി എംഎൽഎ അറിയിച്ചു.
ജല വിഭവ വകുപ്പിന്‍റെയും വൈദ്യുത വകുപ്പിന്‍റെയും പ്രവർത്തികൾ വൈകുന്നത് മൂലം മുടങ്ങി കിടക്കുന്ന പണികൾ പൂർത്തീകരിക്കുന്നതിന് അതാത് വകുപ്പ് എൻജിനീയർമാരെ ഉൾപ്പെടുത്തി ഒരു യോഗം അടിയന്തരമായി വിളിച്ചു ചേർക്കാനും എംഎൽഎ നിർദ്ദേശം നൽകി. പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനീയർ ബി വിനു , അസി.എക്സി എൻജിനീയർമാരായ വി അംബിക, പ്രമോദ്, റീന റഷീദ്, ഷാജി ജോൺ , ശാലിനി മാത്യു, അനുമോൾ , മിനി എന്നിവർ സംസാരിച്ചു.