തിരുവനന്തപുരം : “പോറ്റിയെ കേറ്റിയേ”പാട്ടിനെതിരെ പരാതി നൽകിയ റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതിയുടെ അംഗീകാരത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് നടപടി. രജിസ്ട്രേഷൻ ഐ ജിക്കാണ് അന്വേഷണ ചുമതല. സംഘടനയുടെ ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെട്ട് പ്രസാദ് കുഴിക്കാല എന്നയാളാണ് മുഖ്യമന്ത്രിക്ക് പരാതി മെയില്‍ ചെയ്തത്. ശബരിമല അയ്യപ്പന്റെ പേര് ഉപയോഗിച്ച് മതവികാരത്തെ അപമാനിച്ചും മത വിശ്വാസികളിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ പാരഡിപ്പാട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.
പ്രസാദ് കുഴിക്കാലയുടെ പരാതിയിൽ സൈബർ ക്രൈം പോലീസ് പാട്ടിന്റെ ഗാന രചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള, ഗായകൻ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സിഎംഎസ് മീഡിയ, നിർമ്മാതാവ് പന്തല്ലൂർ സുബൈർ തുടങ്ങിയവർക്കെതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. പ്രസാദ് കുഴിക്കാലയുടെ നടപടിയെചോദ്യം ചെയ്തുകൊണ്ട് തിരുവാഭരണപ്പാത സംരക്ഷണ സമിതിയുടെ ഭാരവാഹികള്‍ രംഗത്തുവന്നിരുന്നു. അതേസമയം തിരുവാഭരണപ്പാത സംരക്ഷണ സമിതിക്ക് നിലവില്‍ അംഗീകാരം ഇല്ലെന്ന വിവരവും പുറത്തുവരുന്നു. സംഘടനയിലെ തര്‍ക്കങ്ങള്‍ മൂലം കഴിഞ്ഞ മൂന്നുവര്‍ഷമായി രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ല എന്നാണ് വിവരം.






























