ടെൽ അവീവ് : റമദാനിലെ ആദ്യ വെള്ളിയാഴ്ച അല്‍-അഖ്സ പള്ളിയില്‍ പ്രാര്‍ഥനകള്‍ നടക്കുന്ന സാഹചര്യത്തിൽ ജറുസലേമിലെ പഴയ നഗരത്തിലുടനീളം ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഇസ്രായേല്‍ പോലീസ് സേന പറഞ്ഞു. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ഞങ്ങള്‍ തയാറാണ്. പോലീസുകാരില്‍ ആയിരക്കണക്കിന് പേരും ടെമ്പിള്‍ മൗണ്ട് മേഖലയിലായിരിക്കുമെന്ന് പോലീസ് വക്താവ് മിരിത് ബെന്‍ മേയര്‍ പറഞ്ഞു. തിങ്കളാഴ്ച റമദാന് ആരംഭിച്ചത് മുതല്‍ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരെ കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
‘ഈ റമദാനിനെ ശാന്തമാക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യും.’ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീവ്രവാദികളും ഹമാസും (പലസ്തീനിയന്‍) ഇസ്ലാമിക് ജിഹാദും പോലുള്ള ഭീകര സംഘടനകള്‍ മേഖലയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നത് രഹസ്യമല്ലെന്നും അവർ പറഞ്ഞു. റമദാന് മാസത്തിന്റെ ആദ്യ ആഴ്ചയില്‍ മുസ്ലീമുകൾക്ക് മുന്‍ വര്‍ഷങ്ങളിലെതുപോലെ അല്‍-അഖ്സ പള്ളിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിപ്പ് നൽകിയിരുന്നു.