പുല്ലാട് : കുറിയന്നൂർ പി.ആർ.ഡി മിനി നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പു കേസിൽ 24 വർഷം ഈ കമ്പിനിയുടെ മാനേജർ ആയി തട്ടിപ്പിനു ചുക്കാൻ പിടിച്ച മാനേജർ കാവും തുണ്ടിയിൽ ഡേവിഡ് ജോർജ് (ജോർജ് കുട്ടി)നെ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തു. കോടികളുടെ തട്ടിപ്പ് നടത്തി നിക്ഷേപകരെ കബളിപ്പിച്ചു എന്ന കേസില്‍ ഇയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു ജോര്‍ജ്ജ്. വീണ്ടും തട്ടിപ്പിന്റെ പേരില്‍ പുതിയ പരാതി ലഭിച്ചതിനെതുടര്‍ന്നാണ് കോയിപ്രം പോലീസ് ഇയാളെ ഇന്ന് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്.
സ്ഥാപനത്തിന്റെ ഉടമയായ ഡി. അനിൽ കുമാറും കുടുബവും ചേർന്ന് നടത്തിയത് 300 കോടിയുടെ തട്ടിപ്പാണ്. ഉടമ ഡി.അനില്‍ കുമാര്‍, ഭാര്യ ദീപാ ദിവാകരന്‍, മകന്‍ അനന്ത വിഷ്ണു എന്നിവർ മുൻപ് അറസ്റ്റിലായിരുന്നു. എല്‍.ഡി.എഫിന്റെ ലേബലില്‍ തോട്ടപ്പുഴശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും എന്‍.എസ്.എസ് തിരുവല്ല താലൂക്ക് യുണിയന്റെ മുന്‍ പ്രസിഡന്റുമായ ഡി. അനില്‍കുമാര്‍, ഭാര്യ ദീപ, മക്കളായ അനന്ദു, വിഷ്ണു എന്നിവര്‍ ഡയറക്ടറുമായിട്ടുള്ള സ്ഥാപങ്ങളാണ് തകര്‍ന്നത്. പതിനെട്ട് ബ്രാഞ്ചുകളാണ് മൂന്ന് ജില്ലകളിലായി ഇവര്‍ക്ക് ഉണ്ടായിരുന്നത്.
കുറിയന്നൂര്‍ പുളിമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം രണ്ട് വര്‍ഷമായി സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ ബിനാമി നിക്ഷേപങ്ങളും ഇവിടെ ഉണ്ടായിരുന്നു. വന്‍ തുക പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഈ പണം കൊണ്ട് കേരളത്തിന് അകത്തും പുറത്തുമായി തോട്ടങ്ങളും വസ്തു വകകളും വാങ്ങി കൂട്ടിയിട്ടുണ്ട്. മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളില്‍ എസ്റ്റേറ്റുകളും ഉണ്ട്.