വെള്ളൂർ: ഗർഭിണിയെയും കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരനെയും ട്രെയിനിൽനിന്ന് ടി.ടി.ഇ. ഇറക്കിവിട്ടെന്ന് പരാതി. വെള്ളൂർ (പിറവം റോഡ്) റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട യുവതി ബോധരഹിതയായി വീണു. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയിൽ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് (37) ബോധരഹിതയായി വീണത്. സംഭവം കണ്ടുനിന്ന യാത്രക്കാർ വെള്ളൂർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കന്യാകുമാരിയിൽനിന്ന് ബെംഗളൂരുവിന് പോകുന്ന ഐലൻറ് എക്സ്പ്രസിൽ കോട്ടയത്തുനിന്നാണ് ഇവർ കയറിയത്.
ടിക്കറ്റെടുത്തില്ലെന്നാരോപിച്ച് ടി.ടി.ഇ. ഇരുവരെയും വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിടുകയായിരുന്നു. സ്റ്റേഷനിൽ ബോധരഹിതയായിവീണ സരസ്വതിയെ റെയിൽവേ അധികൃതർ സഹായിച്ചില്ലെന്നും ആരോപണമുണ്ട്. തുടർന്ന് സംഭവം കണ്ടുനിന്ന യാത്രക്കാർ പോലീസിൽ വിവരമറിയിച്ചു. എസ്.ഐ. എബി ജോസഫ്, എ.എസ്.ഐ. മഞ്ജുഷ ഗോപി, സി.പി.ഒ. അഖിൽ ദാസ്, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആംബുലൻസിൽ സരസ്വതിയെയും കുട്ടിയെയും വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.





























