പീരുമേട് : പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. മുൻ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ പേര്‍ മകര ജ്യോതി ദര്‍ശനത്തിന് പരുന്തുംപാറയില്‍ എത്താൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് അധികൃതര്‍. കല്ലാര്‍ കവലയില്‍ കമാനം സ്ഥാപിച്ചു. പരുന്തുംപാറയിലേക്കെത്തുന്ന പാതയുടെ ഇരുവശങ്ങളും തെളിക്കുകയും കുഴികള്‍ മണ്ണിട്ട് നികത്തുകയും ചെയ്തു. വഴിവിളക്കുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. കൂടാതെ പരുന്തുംപാറയിലും പരിസരത്തും വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചു. അപകട സാദ്ധ്യതയുള്ള മേഖലകള്‍ വേലി കെട്ടിയും ബാരിക്കേഡ് ഉപയോഗിച്ചും തിരിച്ചു.
മരുന്നുകള്‍, കുടിവെള്ളം, മറ്റ് മെഡിക്കല്‍ സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കി. കൂടാതെ ഭക്തര്‍ക്ക് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ പരുന്തുംപാറയ്ക്ക് ചുറ്റും കനത്ത മഞ്ഞിറങ്ങുന്ന മേഖലയായതിനാല്‍ മകര ജ്യോതി ദര്‍ശിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍ പകരം എല്‍.ഇ.ഡി സ്‌ക്രീനില്‍ തത്സമയ മകരവിളക്ക് സംപ്രേക്ഷണവും ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയര്‍ഫോഴ്‌സും എല്ലാ സമയവും പ്രദേശത്ത് സുരക്ഷയ്ക്കായി ഉണ്ടാകും. നിയന്ത്രണങ്ങളോടെ മാത്രമേ ആളുകളെ കയറ്റുകയും തിരികെ വിടുകയുമുള്ളൂ. പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.





























