ന്യൂഡൽഹി : ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള വിധിയിൽ സുപ്രീംകോടതിയിൽനിന്നു വ്യക്തത തേടി രാഷ്ട്രപതി. പ്രസിഡൻഷ്യൽ റഫറൻസ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, വിധിയുമായി ബന്ധപ്പെട്ട് 14 കാര്യങ്ങളാണ് രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീംകോടതിയോട് ചോദിച്ചിരിക്കുന്നത്. ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ ഭരണഘടനയിൽ നിർദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിർവചിക്കാനാകുമോയെന്ന് രാഷ്ട്രപതി ചോദിക്കുന്നു. ഭരണഘടന സമയപരിധി നൽകാത്ത സാഹചര്യത്തിൽ സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇത്തരത്തിൽ വിധി പുറപ്പെടുവിക്കാനാകുക.
ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി ഇല്ലെന്നും സുപ്രീം കോടതിക്ക് കൈമാറിയ റഫറൻസിൽ രാഷ്ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിൻറെ അഖണ്ഡത സുരക്ഷ ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റഫറൻസിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതി ബില്ലുകളിൽ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുൻപ് വ്യത്യസ്‌ത വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ വ്യക്തത തേടുന്നതെന്ന് രാഷ്ട്രപതി റഫറൻസിൽ വ്യക്തമാക്കുന്നു. തമിഴ്‌നാട് സർക്കാർ ഗവർണർക്കെതിരെ നൽകിയ കേസിലാണ്, നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടാംഗ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. വിധിക്കെതിരെ കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജി നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് രാഷ്ട്രപതിയുടെ നടപടി.