പുലിയൂർ : മൂന്നുമാസം മുൻപുകൊടുത്ത നെല്ലിന്‍റെ വില ലഭിക്കാത്തതുമൂലം കർഷകർ കടക്കെണിയിലേക്ക്. നെല്ലുവില ലഭിക്കാത്തതിനെത്തുടർന്ന് പുലിയൂർ വടപുറം പാടത്തെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി. വില നൽകുന്നതിലും ബാങ്കുകൾ വേർതിരിവു കാണിക്കുന്നുണ്ടെന്നാണ് കർഷകരുടെ പരാതി. കനറാ ബാങ്കിന്റെ ശാഖകളിൽ പി.ആർ.എസ്.സമർപ്പിച്ചവർക്കു പണംലഭിച്ചെന്നും എസ്.ബി.ഐ. ശാഖയിൽ നൽകിയവർക്ക് തുക കിട്ടിയില്ലെന്നുമാണ് കർഷക ആക്ഷേപം. ഇതുമൂലം കടമെടുത്തും പണയംവെച്ചും കൃഷിചെയ്ത കർഷകർ പ്രതിസന്ധിയിലായി.
വെൺമണിയിലെ വടികാടി പാടശേഖരത്തിലെ കർഷകരും മൂന്നുമാസംമുൻപ് നെല്ലുകൊടുത്തതാണ്. എന്നാൽ എപ്പോൾ ലഭിക്കുമെന്ന സൂചനയൊന്നും ലഭിച്ചിട്ടില്ല. പാഡി മാർക്കറ്റിങ് ഓഫീസുമായി ബന്ധപ്പെടുമ്പോൾ സപ്ലൈകോയിൽനിന്നു നെല്ലുകൊടുത്ത കർഷകരുടെ ലിസ്റ്റ് കിട്ടിയില്ലെന്ന മറുപടിയാണു ലഭിക്കുന്നത്. പാഡി മാർക്കറ്റിങ് ഓഫീസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമേ ബാങ്കുകളിൽനിന്നു പണം ലഭിക്കുകയുള്ളു. പി.ആർ.എസ്. ബാങ്കിൽ സമർപ്പിക്കുമ്പോൾ ബാങ്ക് മൂൻകൂറായി പണം നൽകുകയും സർക്കാർ ഈ തുക ബാങ്കിന് പിന്നീട് നൽകുകയുമാണു ചെയ്യുന്നത്. എന്നാൽ ചില ബാങ്കുകൾ പി.ആർ.എസ്. രസീതിന്റെ ഈടിൽ കർഷകർക്കു പണം വായ്പയായി നൽകാൻ കൂട്ടാക്കുന്നില്ല. പ്രശ്‌നം പരിഹരിക്കാൻ ബാങ്കുകളുടെ കൺസോർഷ്യവും സർക്കാരും സപ്ലൈകോയും തമ്മിൽ ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യമാണുയരുന്നത്. കഴിഞ്ഞവർഷത്തേതുപോലെ നെല്ലിന്റെ വില അനിശ്ചിതമായി വൈകില്ലെന്നാണ് കൃഷിവകുപ്പും സപ്ലൈകോയും പറഞ്ഞത്.
പുഞ്ചക്കൃഷിയുടെ വിളവെടുപ്പിന്റെ തുടക്കത്തിൽ നെല്ല് കൊടുത്തവർക്ക് വില രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിച്ചു. കനറാ ബാങ്ക് ശാഖയിൽനിന്നാണ് കൂടുതൽപേർക്കും ലഭിച്ചത്. പിന്നീട് വില ലഭിക്കുന്നതിന് താമസം നേരിട്ടു. പി.ആർ.എസ്. സ്വീകരിക്കുന്നതിന് ബാങ്കുകളിലെ ഉദ്യോഗസ്ഥർ വൈമുഖ്യം കാട്ടിയിരുന്നു. തിരഞ്ഞെടുപ്പിന്റെ തിരക്കിൽ സർക്കാർ സംവിധാനങ്ങളും പ്രശ്‌നത്തെ ഗൗരവത്തോടെ കണ്ടില്ല. ഇപ്പോൾ പുഞ്ചക്കൊയ്ത്ത് പൂർത്തിയാകുകയും മൂന്നുമാസമായിട്ടും വിലകിട്ടാതെവന്നതോടുകൂടിയാണ് കർഷകർ പരസ്യമായി രംഗത്തുവന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ച സാഹചര്യത്തിൽ നെല്ലിന്റെ വില ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്നാണ് കർഷക പ്രതീക്ഷ. അടുത്താഴ്ചയോടെ തീരുമാനമുണ്ടാകുമെന്നാണ് പാഡി മാർക്കറ്റിങ് വിഭാഗം ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളെയറിയിച്ചത്.





























