ദില്ലി: പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഊർജ്ജ വിതരണത്തെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ബദൽ ഇന്ധന മാർഗ്ഗങ്ങൾ തേടാൻ നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പൂർണ മന്ത്രിസഭാ യോഗത്തിലാണ് നിർദേശം. എൽപിജിക്ക് പകരമായി ബയോഗ്യാസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പരിഷ്കരണ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് യോഗത്തിൽ അദ്ദേഹം സൂചന നൽകിയില്ല.
യുഎഇ, നാല് യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലെ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ഉടനെയായിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മാരത്തോണ്‍ യോഗം ചേർന്നത്. ‘വികസിത് ഭാരത് 2047’ എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് രാജ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി യോഗത്തിൽ ഓർമ്മിപ്പിച്ചു. ഭരണ പരിഷ്കാരങ്ങൾ കൂടുതൽ ഊർജ്ജസ്വലമായി നടപ്പിലാക്കാൻ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. മുൻകാലങ്ങളിലെ നേട്ടങ്ങളിൽ തൃപ്തിപ്പെട്ടിരിക്കുകയോ വീഴ്ചകളിൽ ഖേദിക്കുകയോ ചെയ്യാതെ, പൂർണ്ണമായും ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.






























