തിരുവനന്തപുരം : ജയിലിൽ കഴിയുന്നവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപയും പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര് അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷന് സേവനങ്ങളുടെ ഭാഗമായാണ് തടവുകാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായവും പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും അനുവദിക്കുന്നത്. കുടുംബത്തിലെ അന്നദാതാക്കള് ജയിലിലാവുമ്പോൾ കുറ്റമൊന്നും ചെയ്യാത്ത കുട്ടികളുടെ പഠനം മുടങ്ങിപ്പോവാറുണ്ട്. അങ്ങനെ പഠനം തടസമാകാതിരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തടവുകാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം
കുടുംബനാഥന് ജയിലിൽ കഴിയുന്നതുമൂലം വനിതകൾ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്കും വനിതാ തടവുകാരുടെ കുട്ടികൾക്കും വിദ്യാഭ്യാസ ധനസഹായം നല്കി വരുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും 1 മുതൽ 5 വരെ ക്ലാസിലുള്ള കുട്ടികൾക്കും പ്രതിമാസം 300 രൂപാ വീതവും 6 മുതൽ 10 വരെ ക്ലാസിലുള്ള കുട്ടികൾക്ക് 500 രൂപാ വീതവും പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകൾക്ക് 750 രൂപാ വീതവും സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലും മെരിറ്റ് സീറ്റിൽ അൺ എയ്ഡഡ് കോളേജുകളിൽ ഡിഗ്രി പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികള്ക്ക് 1000 രൂപാ വീതവുമാണ് പ്രതിമാസം തുക അനുവദിക്കുന്നത്.
പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള ധനസഹായം
ജീവപര്യന്തമോ വധശിക്ഷയ്‌ക്കോ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ കുട്ടികൾക്ക് സംസ്ഥാനത്തിനകത്തുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഡിഗ്രി തലത്തിലുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിന് വാർഷിക ഫീസും ഹോസ്റ്റൽ ഫീസും ഉൾപ്പെടെ സർക്കാർ നിരക്കിലുള്ള ഫീസ് അനുവദിക്കുന്ന പദ്ധതിയാണിത്. വിവിധ കോഴ്സുകള്ക്ക് ഫീസ് ഘടനയില് വ്യത്യാസമുള്ളതിനാൽ ഒരു കുട്ടിയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയിലാണ് തുക അനുവദിക്കുന്നത്.