തിരുവനന്തപുരം : ലോക്ഡൗണിന് ശേഷം സ്വകാര്യ ബസ്സുകള്‍ക് അനുമതി നല്‍കിയിട്ടും മെച്ചം ലഭിക്കാതെ ബസുടമകള്‍. നിലവില്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഒന്നിടവിട്ട ദിവസങ്ങളിലെ സര്‍വ്വീസ് പ്രായോഗികമല്ലെന്നാണ് ഉടമകള്‍ പറയുന്നത്.
കോട്ടയം ജില്ലയില്‍ 30 ബസുകളില്‍ താഴെ മാത്രമേ സര്‍വീസ് നടത്തിയുള്ളൂ. പത്തനംതിട്ട ജില്ലയില്‍ ബസുകള്‍ സര്‍വീസ് നടത്തില്ലെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നുമാണ് ബസ് ഉടമാ സംഘത്തിന്റെ നിലപാട്. ഇടുക്കിയില്‍ 16 ബസുകള്‍ മാത്രമാണ് ഓടിയത്. പല റൂട്ടുകളിലും ഒരു ബസ് പോലും ഓടിയില്ല. കൊല്ലം ജില്ലയില്‍ അന്‍പതോളം ബസുകള്‍ മാത്രമാണ് ഓടിയത്. എറണാകുളം ജില്ലയില്‍ വളരെ കുറച്ചു ബസുകളാണു സര്‍വീസ് നടത്തിയത്. പല റൂട്ടുകളിലും ആവശ്യത്തിനു സര്‍വീസുകളുണ്ടായിരുന്നില്ല.
ഒറ്റഇരട്ട ക്രമീകരണം അപ്രായോഗികമാണെന്നു നേരത്തേ തന്നെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ 70% ബസുകളും റോഡില്‍ ഇറക്കാതിരിക്കുമ്പോഴുള്ള ഇളവുകള്‍ തേടി മോട്ടോര്‍വാഹന വകുപ്പിനു ജി ഫോം നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കിയില്ലെങ്കില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയില്ലെന്നു ബസുടമ സംയുക്ത സമിതി യോഗം അറിയിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ടു പ്രതിസന്ധി ബോധിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് കൂട്ടണമെന്ന് സ്വകാര്യബസുടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗതമന്ത്രി ആന്റണി രാജുവിനെയും കാണും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മുതലാണ് സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയത്. ഉപാധികളോടെയാണ് സര്‍വീസ് നടത്താന്‍ അനുമതി. ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്താനാണ് അനുവദിച്ചത്. ഇതനുസരിച്ച് ആദ്യം ഒറ്റയക്ക നമ്പറിലുള്ള ബസുകളാണ് സര്‍വീസ് നടത്തുന്നത്. വരുന്ന തിങ്കളാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയും ഇരട്ടയക്ക നമ്പറിലുള്ള ബസുകള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതി.