റാന്നി: സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലം കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും നടത്തിയ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. റാന്നി താലൂക്കിലും സമീപ പ്രദേശങ്ങളിലും പണിമുടക്ക് പൂർണ്ണമായിരുന്നു. കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്ന പ്രധാന റൂട്ടുകളിലും സ്വകാര്യ ബസുകൾ ഒഴിഞ്ഞുപോയത് യാത്രക്കാരെ കാര്യമായി ബാധിച്ചു. അത്തിക്കയം, വടശ്ശേരിക്കര, കോഴഞ്ചേരി, മല്ലപ്പള്ളി, ചെറുകോല്‍പ്പുഴ തുടങ്ങിയ റൂട്ടുകളിൽ ഭൂരിഭാഗവും സ്വകാര്യ ബസുകളെ ആശ്രയിച്ച് കഴിയുന്ന ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടിയത്.
പൂർണ്ണമായും സ്വകാര്യ ബസുകൾ മാത്രം സർവ്വീസ് നടത്തുന്ന ഇടമുറി റൂട്ടിലെ ജനജീവിതം പണിമുടക്കോടെ പൂർണ്ണമായും സ്തംഭിച്ചു. എന്നാല്‍ എരുമേലി, പത്തനംതിട്ട, തിരുവല്ല റൂട്ടുകളില്‍ വലിയ യാത്രാക്ലേശം അനുഭവപ്പെട്ടില്ല. ഓഫീസുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും പോകേണ്ടിയിരുന്ന നൂറുകണക്കിന് യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളിലും മണിക്കൂറുകളോളം കാത്തുനിന്നത്. സൗജന്യ യാത്രാ പദ്ധതികൾ നടപ്പിലാക്കുമ്പോൾ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടാകുന്ന വൻ സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
വ്യവസായം തകർച്ചയുടെ വക്കിലാണെന്നും അടിയന്തിരമായി സർക്കാർ ഇടപെടണമെന്നും ബസ് ഉടമകളും തൊഴിലാളികളും ആവശ്യപ്പെടുന്നു. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികളുടെയും ഉടമകളുടെയും നേതൃത്വത്തിൽ പത്തനംതിട്ട കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ പറഞ്ഞു.






























