തൃശൂര്‍ : ആഡംബരം കാണിച്ച് നിക്ഷേപകരെ കൊള്ളയടിക്കുകയാണ് ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. അനുമതിയില്ലാതെയാണ് ഇവര്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ഫിനാന്‍സ് കമ്പിനികള്‍ ഒന്നിനുപിറകെ ഒന്നായ് തകരുമ്പോള്‍ മിക്കതും ഗൂഡ നീക്കത്തിലൂടെ പൊളിക്കുകയാണെന്ന് വ്യക്തമാണ്. കമ്പിനി പൂട്ടുന്നതിനു മുമ്പ് നിക്ഷേപങ്ങള്‍ ഒക്കെ ബിനാമികളുടെ പേരില്‍ വകമാറ്റുകയോ വിദേശ അക്കൌണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും.
തൃശ്ശൂര്‍ ജില്ലയിലെ ഒരു ധനകാര്യ സ്ഥാപന ഉടമ ഏതാനും നാളുകള്‍ വരെ കടക്കാരനായിരുന്നു. രണ്ടു ലക്ഷം രൂപ ടാക്സ് കുടിശ്ശിക അടക്കുവാന്‍പോലും നിവര്‍ത്തിയുണ്ടായിരുന്നില്ല. അവസാനം വീട്ടിലെ ചട്ടിയും കലവും കട്ടിലുംവരെ ജപ്തി ചെയ്തു. ഇന്ന് അയാള്‍ കോടീശ്വരനെപ്പോലെയാണ് ജീവിക്കുന്നത്. ആഡംബരം കാണിച്ച് വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഒന്നിനുപിറകെ മറ്റൊന്നായി കേരളത്തിലും പുറത്തുമായി നൂറുകണക്കിന് ശാഖകള്‍. എല്ലായിടത്തുനിന്നും വന്‍തോതില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നു. നിക്ഷേപം സ്വീകരിക്കുവാന്‍ ഇവര്‍ക്ക് അംഗീകാരം ഇല്ലെന്ന് ഇവരുടെ ജീവനക്കാര്‍ തന്നെ പറയുമ്പോള്‍ ഇതൊക്കെ വന്‍ തട്ടിപ്പിനുള്ള മുന്നൊരുക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊതുജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ പി.ആര്‍ എജന്‍സിയിലൂടെ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് ലക്ഷങ്ങളുടെ പരസ്യങ്ങള്‍. ലക്ഷങ്ങള്‍ ഒഴുക്കി കോടികള്‍ കൊയ്യുക എന്ന തന്ത്രമാണ് ഇതിനുപിന്നില്‍.
കോന്നി കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകര്‍ക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. കോടതിയും സമരവുമൊക്കെയായി അവര്‍ ഇപ്പോഴും അലയുകയാണ്. ഈ സ്ഥാപനം മനപൂര്‍വ്വം തകര്‍ക്കുകയായിരുന്നു എന്നാണ് വിവരം. 2012 മുതല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നിരുന്നു. അനുമതിയില്ലാതെ നിക്ഷേപങ്ങള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് 2012 ല്‍ റിസര്‍വ് ബാങ്ക് ആണ് ആദ്യമായി പരാതിയുമായി രംഗത്തുവന്നത്. പരാതി നല്‍കിയത് റിസര്‍വ് ബാങ്ക് ആയിട്ടും നടപടിയെടുക്കുവാന്‍ സര്‍ക്കാരും പോലീസും അന്ന് തയ്യാറായില്ല. തുടര്‍ന്ന് കോടതി മുഖേനയാണ് 2014 ല്‍ പോലീസിനെക്കൊണ്ട് കേസെടുപ്പിച്ചത്. ഇത്രയൊക്കെ ചെയ്തിട്ടും ആ കേസ് മുന്നോട്ടുപോയില്ല. പോലീസിന്റെ ഭാഗത്തുനിന്നും പ്രതികള്‍ക്ക് അകമഴിഞ്ഞ സഹായങ്ങള്‍ ലഭിച്ചിരുന്നു. ഇതോടെ തട്ടിപ്പ് വ്യക്തമായി ആസൂത്രണം ചെയ്യുവാന്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് കഴിഞ്ഞിരുന്നു. നീണ്ട എട്ടു വര്‍ഷക്കാലമാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുവാന്‍ ഇവര്‍ക്ക് ലഭിച്ചത്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ പാത അതേപടി പിന്തുടരുകയാണ് കേരളത്തിലെ ചില സ്ഥാപനങ്ങള്‍. പോലീസിലെ അവിഹിത സ്വാധീനങ്ങള്‍ ഇവര്‍ ഇതിന് ഉപയോഗിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്നത് ഒരു സ്വകാര്യ ധനകാര്യ സ്ഥാപന മുതലാളിയാണെന്നാണ് ജനസംസാരം. തങ്ങളുടെ പണം നഷ്ടമായിട്ട് പരാതി കൊടുത്താല്‍ കേസെടുക്കില്ലെന്നും തങ്ങള്‍ക്കെതിരെ ഫിനാന്‍സ് ഉടമ വ്യാജ പരാതി നല്‍കിയാല്‍ അതിനെതിരെ കേസെടുക്കുമെന്നും ഇവര്‍ പറയുമ്പോള്‍ എന്തൊക്കെയോ ചീഞ്ഞുനാറുകയാണ്.
ഈ സ്ഥാപനത്തിനെതിരെ കോടതിയില്‍ നിരവധി കേസുകള്‍ നടക്കുന്നുണ്ടെങ്കിലും പരസ്യങ്ങളുടെ പിന്‍ബലത്തില്‍ ഇതൊന്നും ജനങ്ങള്‍ അറിയുന്നില്ല. പോപ്പുലര്‍ തകര്‍ന്നതിലും ഭീകരമായിരിക്കും ഇതിന്റെ പതനം. കോടികള്‍ നിക്ഷേപിച്ചവര്‍ ഇവിടെ അനവധിയാണ്. മിക്കവരും കള്ളപ്പണം നിക്ഷേപിക്കുവാനാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുക. ഈ സ്ഥാപനത്തിനെതിരെ ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് തട്ടിപ്പിനിരയായ നിക്ഷേപകര്‍.
































