ബംഗളൂരു : കർണാടകയിൽ സ്വകാര്യ ആശുപത്രികൾക്കും റെസിഡൻസ് അസോസിയേഷനുകൾക്കും കൊവിഡ് കെയർ സെന്റർ ഒരുക്കാൻ സർക്കാർ അനുമതി നൽകി. കാര്യമായ ലക്ഷണമില്ലാത്ത രോഗികളെ ഇവിടെ ചികിൽസിക്കാം. ഇതിനായി മാർഗനിർദേശം പുറത്തിറക്കി. നിലവിൽ സംസ്ഥാനത്തു കാര്യമായ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമാണ് ആശുപത്രികളിൽ ചികിത്സ നൽകുന്നത്.
കർണാടകയിൽ കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളുടെ എണ്ണം രണ്ടായിരത്തിനും മേലെയാണ്. ഇന്നലെ മാത്രം 2313 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ 33418 രോഗബാധിതരാണുള്ളത്. ഇന്നലെ 57 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 543 ആയി. ബംഗളൂരു നഗരത്തിൽ മാത്രം 29 പേർക്കാണ് കൊവിഡ് ബാധിച്ചത്. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 19,035 ആണ്. 18563 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 475 പേർ ഐസിയുവിലാണ്.