ന്യൂഡൽഹി: വയനാട് എം പിയും കോൺഗ്രസ് ദേശീയ ജന.സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഒടുവിൽ ഡൽഹിയിലെ മുസ്ലീംലീഗ് ആസ്ഥാനത്ത് എത്തി. നാളെ സ്വന്തം മണ്ഡലമായ വയനാട് സന്ദർശനം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുസ്ലിം ലീഗിന്റെ പുതിയ ദേശീയ ആസ്ഥാനത്ത് പ്രിയങ്ക എത്തിയത്. ലീഗിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പ്രിയങ്കയെ ക്ഷണിച്ചിരുന്നു. പ്രിയങ്ക, സോണിയ, അഖിലേഷ് യാദവ് എന്നിവരെ ഉദ്ഘാടന ചടങ്ങിലേക്ക് ലീഗ് നേതൃത്വം പ്രത്യേകം ക്ഷണിച്ചിരുന്നു. ഇവരാരും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
പ്രിയങ്ക തന്റെ സന്ദേശം മാത്രമായിരുന്നു ഉദ്ഘാടനത്തിനായി അയച്ചിരുന്നത്. ലീഗിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രിയങ്ക എത്താതിരുന്നത് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഡൽഹിയിൽ ഉണ്ടായിരുന്നിട്ടും പ്രിയങ്കയോ സോണിയാ ഗാന്ധിയോ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് രാഷ്ട്രീയമായി തിരിച്ചടി ഭയന്നാണെന്ന പ്രചാരണം ശക്തമായിരുന്നു. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ട് ചോരി യാത്രയിൽ തൊട്ടടുത്ത ദിവസം പ്രിയങ്കാ ഗാന്ധി പങ്കെടുത്തതോടെ ലീഗ് നേതൃത്വത്തിന്റെ വിയോജിപ്പ് ശ്ക്തമായി.






























