പത്തനംതിട്ട : സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ കോന്നി എം.എല്‍.എ യും സി.പി.എം പ്രാദേശിക നേതാക്കളും ചേര്‍ന്ന് നടത്തിയ അഴിമതികള്‍ ചോദ്യം ചെയ്തതും അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടത് അംഗീകരിക്കാത്തതുമാണ് ബാങ്ക് ഭരണസമിതി പ്രസിഡന്‍റുള്‍പ്പെടെയുള്ളവരുടെ കൂട്ടരാജിക്ക് ഇടയാക്കിയതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബാങ്കിന് അധിക ബാധ്യത വരുത്തിവെക്കുന്ന മത്സ്യഫെഡ് വിപണനശാല സ്ഥാപിക്കാനുള്ള എം.എല്‍.എ യുടെ നിര്‍ദ്ദേശം പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ തള്ളിയിരുന്നു. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവരെ പീഡിപ്പിക്കുന്ന സി.പി.എം നയം അവസാനിപ്പിക്കണമെന്നും സി.പി.എം നേതാക്കളായ മുന്‍ സെക്രട്ടറിമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ ചേര്‍ന്ന് കോടികളുടെ തട്ടിപ്പാണ് സഹകരണ ബാങ്കില്‍ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പണാപഹരണം സംബന്ധിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഉന്നത ഇടപെടല്‍ കാരണം അന്വേഷണം മരവിച്ചിരിക്കുകയാണ്. ശരിയായ അന്വേഷണം നടന്നാല്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ അഴിക്കുള്ളിലാകും. സഹകരണവകുപ്പിന്‍റെ അന്വേഷണവും അട്ടിമറിച്ച നിലയിലാണ്. ബാങ്കിലെ നിക്ഷേപകര്‍ പണം ലഭിക്കാനായി ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും ശരിയായ അന്വേഷണം നടത്തി നടപടിയെടുത്ത് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ സി.പി.ഐയെ പോലും ഒഴിവാക്കി അക്രമവും കള്ളവോട്ടും നടത്തിയാണ് ബാങ്ക് ഭരണം സി.പി.എം നിലനിര്‍ത്തിയതെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.