കോന്നി : അരുവാപ്പുലം- ഐരവണ്‍ പാലത്തിന്റെ നിര്‍മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു പരിശോധിച്ചു. 12.25 കോടി രൂപ ചിലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്. അതിവേഗത്തിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. പാലത്തിന്റെ മുഴുവൻ തൂണുകളുടെയും നിർമ്മാണ പ്രവർത്തികൾ പൂർണമായും പൂർത്തിയായി. പാലത്തിന്റെ ഡക്ക് സ്ലാബിന്റെ നിർമ്മാണ പ്രവർത്തി അതിവേഗം പുരോഗമിക്കുകയാണ്. പാലത്തിനു ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്. ഈ പാലത്തിന് നദിക്കു കുറുകെ 3 സപാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സപാനുകളുമാണുള്ളത്. ഇവയിൽ 1 ലാൻഡ് സപാൻ ഐരവൺ ഭാഗത്തും 5 ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്. നദിക്ക് കുറുകേയുള്ള സ്പാനുകൾക്ക് Post Tensioned PSC Girder രൂപകൽപ്പനയും ലാൻഡ് സ്പാനുകൾക്ക് RCC Slab Integrated with Substructure രൂപകൽപ്പനയുമാണ് സ്വീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി. എം. & ബി. സി. ഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്.
പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി ഒന്നര വർഷമാണ്. പാലത്തിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി സർക്കാർ 4(1) നോട്ടിഫിക്കേഷൻ ഗസറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഐരവൺ പാലത്തിനും അപ്പ്രോച്ച് റോഡിനും ഭൂമി വിട്ടു നൽകിയവരുടെ ഭൂമി ഏറ്റെടുക്കലിന്റെ സർവ്വേ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. സമയബന്ധിതമായി പാലത്തിന്റെ നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും കരാറുകാരനോടും എംഎൽഎ നിർദ്ദേശിച്ചു. യോഗത്തിൽ എംഎൽഎയോടൊപ്പം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ചന്ദു കോന്നി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ വര്‍ഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗങ്ങളായ ജോജു വർഗീസ്, പാലത്തിനും അപ്പ്രോച്ച് റോഡിനും ഭൂമി വിട്ടു നൽകുന്ന വസ്തു ഉടമകൾ തുടങ്ങിയവര്‍ പങ്കെടുത്തു.