യുക്രൈൻ : യുക്രൈനിലെ മെലിറ്റോപോള്‍ മേയറെ തടവിലാക്കിയ റഷ്യന്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം. മെലിറ്റോപോള്‍ നിവാസികളാണ് റഷ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മേയര്‍ ഇവാന്‍ ഫെഡോറോവിനെ വെള്ളിയാഴ്ച റഷ്യന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ നഗരത്തില്‍ റഷ്യ പുതിയ മേയറെ നിയമിക്കുകയും ചെയ്തു. റഷ്യ ഭീകരതയുടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു.
തെക്ക്-കിഴക്കന്‍ യുക്രൈനിലെ മെലിറ്റോപോള്‍ നഗരം റഷ്യന്‍ സൈന്യം ആദ്യം പിടിച്ചെടുത്ത നഗരങ്ങളിലൊന്നാണ്. സിറ്റി കൗണ്‍സില്‍ അംഗമായ ഗലീന ഡാനില്‍ചെങ്കോയാണ് മെലിറ്റോപോളിലെ പുതിയ മേയറെന്ന് സാപ്രോഷ്യ റീജിയണല്‍ അഡ്മിനിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ പറയുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാതെ മേയറായതിനാല്‍ ഗലീന ഡാനില്‍ചെങ്കോയെ ആക്ടിങ് മേയറെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
അതേസമയം മേയറെ റഷ്യന്‍ സൈന്യം ഉടന്‍ വിട്ടയക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. മേയറെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി സെലന്‍സ്‌കി ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ ആവശ്യം ന്യായമുള്ളതാണ്, ഞാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ ഫോണില്‍ വിളിച്ചിട്ടുണ്ട്, ഞങ്ങളുടെ ആളുകളെ മോചിപ്പിക്കാന്‍ ആവശ്യമായ എല്ലാവരുമായും ഞാന്‍ സംസാരിക്കും’, മേയറെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞു.