പത്തനംത്തിട്ട: മകരവിളക്ക് ദിനത്തിൽ ശബരിമല സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ദർശനത്തിന് എത്തിയ തീർത്ഥാടകരെ ദേവസ്വം ഗാർഡ് പിടിച്ചുതള്ളിയ സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഭക്തരോട് വിരോധമുള്ളതു പോലെയാണ് ദേവസ്വം ഗാർഡ് പെരുമാറിയതെന്ന ആരോപണങ്ങളാണ് പ്രസ്തുത നടപടിക്കെതിരെ ഉയർന്നത്. വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ കൂടിയുണ്ടായതോടെ വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് പുറത്തു വന്ന മാദ്ധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ വിഷയം പരിഗണിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് സംഭവത്തെ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്. തിരുവിതാംകൂർ ഗ്രൂപ്പിന് കീഴിലുള്ള മണക്കാട് ദേവസ്വത്തിലെ വാച്ചർ അരുൺകുമാറാണ് മകരവിളക്ക് ദിനത്തിൽ അയ്യപ്പ ഭക്തരോട് അപമര്യാദയായി പെരുമാറിയതിൻ്റെ പേരിൽ ആരോപണവിധേയ സ്ഥാനത്ത് നിൽക്കുന്നത്. ഹെെക്കോടതി സ്വമേധയാ ഇയാളെ കേസിൽ കക്ഷി ചേർത്തിരിക്കുകയാണ്.
ഭക്തരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇയാൾക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർക്ക് ഹെെക്കോടതി നിർദേശം നൽകിയിരിക്കുകയാണ്. കടുത്ത രീതിയിലാണ് അരുൺകുമാറിൻ്റെ ഭക്തരോടുള്ള നടപടികളെ ഹെെക്കോടതി വിമർശിച്ചത്. ഒരാൾ മാത്രം എന്തുകൊണ്ടാണിങ്ങനെ പെരുമാറിയതെന്നും കോടതി ചോദ്യം ഉന്നയിച്ചു. ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ഇയാൾക്ക് എങ്ങനെയാണ് കഴിഞ്ഞത്? ആരാണ് ഇയാൾക്ക് അതിനുള്ള അധികാരം നൽകിയതെന്നും ഡിവിഷൻ ബഞ്ച് ചോദ്യം ഉന്നയിച്ചിരുന്നു. സംഭവം നീതികരിക്കാനാകാത്തതാണെന്നും ഇയാളുടെ ശരീരഭാഷയും മുഖഭാവവുമൊന്നും ശബരിമലയിൽ ജോലി ചെയ്യാൻ അനുയോജ്യമായതല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അരുൺ കുമാറിൻ്റെ മുഖത്ത് ഭക്തരോട് ഇടപെടുമ്പോൾ മുഖത്ത് അയ്യപ്പ ഭക്തരോട് കടുത്ത വിരോധമാണ് നിഴലിക്കുന്നതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ഇയാളുടെ പ്രവർത്തിയിൽ അയ്യപ്പ ഭക്തരെ മർദ്ദിക്കുന്ന രീതിയാണ് കാണാൻ സാധിക്കുന്നതെന്നും കോടതി വിലയിരുത്തിയിരുന്നു. ഭക്തരെ നിയന്ത്രിക്കാൻ ഇദ്ദേഹത്തിൻ്റെ കെെയിൽ വടിയുണ്ടായിരുന്നെങ്കിൽ അവരെ അടിക്കുമായിരുന്നു എന്ന ആശങ്കകളും കോടതി പങ്കുവെച്ചതായാണ് സൂചനകൾ. ഇത്തരത്തിലുള്ള വ്യക്തികളെ എന്തടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് ഭക്തരെ നിയന്ത്രിക്കാൻ നിർത്തുന്നതെന്നുള്ള ചോദ്യമാണ് കോടതി ചോദിച്ചത്. മണിക്കൂറുകൾ ക്യൂ നിന്ന് തൊഴാൻ എത്തുന്ന അയ്യപ്പന്മാരെ അക്രമഭാവത്തോടെയാണ് ഇയാൾ തള്ളി നീക്കിയത്. ഗാർഡിൻ്റെ പെരുമാറ്റം കോടതിയുടെ മുൻ നിർദ്ദേശങ്ങൾ പാലിക്കാതെയാണ്. ഇത്തരം പെരുമാറ്റം പോലീസും ദേവസ്വം ഓഫീസറും ഇടപെട്ട് തടയണമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
ശ്രീകോവിലിന് മുന്നിൽ നിന്ന് തീർത്ഥാടകരെ ഒരു കരുണയുമില്ലാതെ തള്ളി നീക്കുന്ന മാദ്ധ്യമ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. ദേവസ്വം ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. തിരക്ക് അമിതമായതോടെ ഭക്തരെ വേഗത്തിൽ കടത്തിവിടാൻ നിർദ്ദേശം നൽകിയിരുന്നുവെന്നാണ് ദേവസ്വം സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. അരുൺ കുമാറിനെ ജോലിയിൽ നിന്ന് ഒഴിവാക്കി മടക്കി അയച്ചതായും സെക്യൂരിറ്റി ഓഫീസർ വ്യക്തമാക്കിയത്. ശബരിമലയിലെ ഭക്തജനങ്ങളുടെ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കാൻ ബാരിക്കേഡ് വേണമെന്നും മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, കുട്ടികൾ, ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണണമെന്നും മുമ്പേ നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിനുള്ള നടപടികളൊന്നും കെെക്കൊണ്ടിട്ടില്ലെന്നുള്ളതായിരുന്നു യാഥാർത്ഥ്യം.
ഭക്തരെ പിടിച്ചുതള്ളിയ ദേവസ്വം ബോർഡ് ജീവനക്കാരനെ ന്യായീകരിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ. പോലീസ് നിർദ്ദേശപ്രകാരം ഭക്തരെ വേഗത്തിൽ കടത്തിവിടുക മാത്രമാണ് ജീവനക്കാരൻ ചെയ്തതെന്നും. ഭക്തരെ പിടിച്ചു തള്ളേണ്ട ഒരു സാഹചര്യവും ശബരിമലയിൽ ഉണ്ടായിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. കാണുന്നവർക്ക് അത് ഭക്തരെ പിടിച്ചുതള്ളിയതാണെന്ന് തോന്നിയിട്ടുണ്ടാകാം. വീഡിയോ ദൃശ്യങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടത്. ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ആരോപണ വിധേയനായ അരുൺ കുമാറിനോട് ബോർഡ് വിശദീകരണം തേടിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് തിരുവനന്തപുരം മണക്കാട് സ്വദേശിയായ അരുൺകുമാറെന്നാണ് സൂചനകൾ. ദേവസ്വം ബോർഡിലെ യൂണിയൻ നേതാവ് കൂടിയാണ് ഇദ്ദേഹം.