എറണാകുളം : സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടലിന് തുടർച്ചയായി യാക്കോബായ സഭാ നേതൃത്വവുമായി ചർച്ച നടത്തി മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററിൽ എത്തിയാണ് രണ്ടാംഘട്ട ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഓർത്തഡോക്സ് സഭാ നേതൃത്വവുമായും ഗവർണർ പിഎസ് ശ്രീധരൻപിള്ള കൂടിക്കാഴ്ച നടത്തും. രാവിലെ ഒൻപതരയോടെയാണ് സഭാ ആസ്ഥാനത്ത് തുടർ ചർച്ചകൾക്കായി പിഎസ് ശ്രീധരൻപിള്ള എത്തിയത്. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയേയും മെത്രാപ്പോലീത്തൻ ട്രസ്റ്റിയേയും തിരുമേനിമാരേയും സഭാ ഭാരവാഹികളേയും കണ്ട് ചർച്ച നടത്തി. ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.
മാറ്റത്തിന്‍റെ ലക്ഷണങ്ങളുണ്ടെന്നും ഇനിയെല്ലാം ദൈവത്തിന്‍റെ കയ്യിലാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. അതേസമയം ഓർത്തഡോക്സ് സഭയുമായി യോജിച്ച് പോകാൻ കഴിയില്ലെന്ന് ഗവർണറെ അറിയിച്ചതായി യാക്കോബായ സഭാ വക്താവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിയമപരമായ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി. തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗവുമായും മിസോറം ഗവർണർ സംസാരിക്കുന്നുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം. യാക്കോബായ സഭയ്ക്ക് പുറമേ ഓർത്തഡോക്സ് വിഭാഗവുമായും പി.എസ്.ശ്രീധരൻപിള്ള ചർച്ച നടത്തുന്നുണ്ട്. ഗവർണർക്ക് രാഷ്ട്രീയമില്ലെന്നും ചർച്ചകളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.