തൃക്കാക്കര : തൃക്കാക്കരയില്‍ സർക്കാരിനെതിരായ വികാരം ശക്തമാണ്, പി.ടി തോമസ് നേടിയിട്ടുള്ളതിനേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് വിഡിയോയെക്കുറിച്ച് പ്രചാരണം നടത്തുന്നത്. വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം ഒരു കാലത്തും നടത്തിയിട്ടില്ല.
അത് കോണ്‍ഗ്രസിന്റെ ശൈലി അല്ല, ആരാണ് വിഡിയോ പ്രചരിപ്പിച്ചതെന്നു സർക്കാർ കണ്ടുപിടിക്കട്ടെ. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഏറ്റവും അധികം വ്യക്തിഹത്യ നേരിട്ടയാളാണ് താൻ. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിലുള്ള പ്രചരണവുമായി എൽ.ഡി.എഫ് മുന്നോട്ട് പോകുന്നത്. അത് ജനങ്ങൾ തിരിച്ചറിയുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. എന്നാൽ തൃക്കാക്കരയിൽ ബിജെപി അത്ഭുതം സൃഷ്ടിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ.എൻ രാധാകൃഷ്ണൻ. ക്രിസ്ത്യൻ വോട്ട് ഇത്തവണ ബിജെപിക്ക് ആകും കിട്ടുക.
പി.സി ജോർജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫ് വിഡിയോ വിവാദം പ്രചാരണമാക്കുന്നതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി എ.എൻ രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. എൽ ഡി എഫ് പൈങ്കിളി പ്രചാരണത്തിലേക്ക് മാറി. വീഡിയോ വിവാദം നിർത്തി മുഖ്യമന്ത്രി വികസനം സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.