പള്ളിക്കൽ : പള്ളിക്കൽ കള്ളപ്പൻചിറ-കൈതയ്ക്കൽ ഭാഗത്തെ റോഡരികിലെ മാലിന്യം തള്ളുന്നതിന് പ്രധാന കാരണമായ കാട് നീക്കംചെയ്ത് പൊതുമരാമത്ത്. കള്ളപ്പൻചിറ ഭാഗംമുതൽ കൈതയ്ക്കൽ റോഡിന്റെ പകുതിവരെയും ഡയപ്പറുകളും മറ്റുമാലിന്യങ്ങളും തള്ളുന്നത് പതിവായിരുന്നു. ഇതിന് പ്രധാന കാരണമായി നാട്ടുകാർ ആരോപിച്ചിരുന്നത് ഇവിടത്തെ കാടായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് നീക്കംചെയ്തത്. ഇനി പഞ്ചായത്തും നാട്ടുകാരുംകൂടി ശ്രമിച്ചാൽ ഇവിടത്തെ മാലിന്യപ്രശ്നത്തിന് ഒരു പരിഹാരമാകും.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡിൽ ക്യാമറ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സുനിൽ പള്ളിക്കൽ നേരത്തെതന്നെ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. പള്ളിക്കൽ കള്ളപ്പൻചിറ-കൈതയ്ക്കൽ ഭാഗത്തെ റോഡരികിൽ പതിവായി ഡയപ്പറുകളും ഭക്ഷണമാലിന്യവും മറ്റു മാലിന്യങ്ങളും തള്ളുന്നത് പതിവായിരുന്നു. റോഡിൽ കളയുന്ന ഡയപ്പറുകൾ വാഹനങ്ങൾ കയറി പ്രദേശം മുഴുവൻ വ്യാപിക്കുന്നു. കൂടാതെ തെരുവുനായകൾ ഡയപ്പറുകൾ കടിച്ചെടുത്ത് വീട്ടുമുറ്റത്തും വീടുകളുടെ വരാന്തകളിലുംകൊണ്ടിടുന്നതും പതിവായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ശ്രീരാജ് ഈരിക്കൽ പൊതുമരാമത്ത് പന്തളം റോഡ് വിഭാഗവുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് കാടുനീക്കൽ നടപടികളിലേക്ക് പൊതുമരാമത്ത് പോയത്.





























