റാന്നി: പുതമൺ പാലം ശബരിമല സീസണ് മുൻപായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ നിയമസഭയിൽ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പാലത്തിൻറെ ഡെക്ക് സ്ലാബ് കോൺക്രീറ്റ് അടിയന്തിരമായി പൂർത്തീകരിക്കുന്ന വിധത്തിൽ പ്രവർത്തി ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന് പാലത്തിൻറെ പൂർത്തീകരിച്ച അപ്രോച്ച് റോഡിൽ ജി എസ് ബി വിരിച്ച് വാഹനഗതാഗതത്തിന് താത്കാലികമായി തുറന്നുകൊടുക്കത്തക്ക വിധമാണ് പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നതിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ശബരിമല പാതയിലെ പാലം എന്ന നിലയിൽ പ്രത്യേകമായി ശ്രദ്ധിക്കുന്നതിന് പാലം വിഭാഗം എൻജിനീയർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
റാന്നി- ബ്ലോക്ക്പടി – മേലുകാവ് – കോഴഞ്ചേരി റോഡിലെ പുതമൺ പെരുന്തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആയതോടെയാണ് ഇവിടെ പുതിയ പാലം നിർമ്മിക്കുന്നത്. 8 മീ വീതം നീളമുള്ള രണ്ട് സ്പാനുകളോട് കൂടിയ സബ്മേഴ്‌സിബിൾ പാലമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 7.50 മീറ്റർ വാഹനഗതാഗതവും ഇരുവശത്തും ഒന്നര മീറ്റർ വീതം ഫുട്പാത്തും ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിൻറെ വീതി. നിലവിൽ പാലത്തിൻറെ പൈലുകളുടെയും പൈൽ ക്യാപ്പു കളുടേയും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. റോഡിൻറെ ഇരുകരകളിലും ഉള്ള അബട്ട് മെന്റിന്റെയും നടുക്കുള്ള പിയറിന്റെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
അപ്പ്രോച്ച് റോഡിൻറെ സംരക്ഷണഭിത്തിയുടെ നിർമ്മാണം പുരോഗമിക്കുന്നു. തോടിന്റെ അടിത്തട്ടിൽ അപ്രോൺ നിർമ്മാണം പുരോഗമിക്കുന്നു. കാലവർഷം ശക്തിയായതോടെ തോട്ടിൽ വെള്ളം അടിക്കടി ക്രമാതീതമായി ഉയർന്നതാണ് പ്രവർത്തിയുടെ പുരോഗതിയെ സാരമായി ബാധിച്ചത്. എങ്കിലും ഇതുവഴിയുള്ള വാഹന ഗതാഗതം മുടങ്ങാതിരിക്കാൻ 30 ലക്ഷം രൂപ ചിലവഴിച്ച് താൽക്കാലിക പാത നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഇതുവഴിയാണ് ഇപ്പോൾ വാഹന ഗതാഗതം സാധ്യമാക്കിയിരിക്കുന്നത്. 2.06 കോടി രൂപയാണ് പുതിയ പാലത്തിൻറെ നിർമ്മാണത്തിനായി ചിലവഴിക്കുന്നത്.





























