പത്തനംതിട്ട: ഗ്യാൻവ്യാപി മസ്ജിദിൽ പൂജ നടത്തുന്നതിന് അനുവാദം നൽകിയ കോടതികളുടെ വിധി വേദനാജനകമാണെന്നും ഇത്തരം സംഘപരിവാർ നീക്കങ്ങൾ മതേതര ഇന്ത്യയ്ക്ക് ഭൂഷണമല്ലെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ല കമ്മിറ്റി. ബാബരി മസ്ജിദിന്റെ ധ്വംസനത്തിലൂടെ മതേതര ഇന്ത്യയ്ക്ക് ഉണ്ടായ മുറിവ് ഉണങ്ങുന്നതിനു മുമ്പാണ് ഗ്യാൻവ്യാപി മസ്ജിദിലെ പൂജ നടപടികൾ ആരംഭിക്കുന്നത്. ഇനിയും 3000ത്തിലധികം മുസ്ലിം പള്ളികളും അതിലേറെ ക്രൈസ്തവ ദേവാലയങ്ങളും തങ്ങളുടെ ലിസ്റ്റിൽ ഉണ്ടെന്നാണ് സംഘപരിവാർ അവകാശപ്പെടുന്നത്. 1991 ലെ ആരാധനാലയ നിയമം നിലനിൽക്കുന്ന ഒരു രാജ്യത്താണ് ഇത്തരം അവകാശവാദങ്ങളും കോടതി വിധികളും ഉണ്ടാകുന്നത്. ഇന്ത്യൻ പാർലമെൻറ് പാസാക്കിയ ഇത്തരം സുപ്രധാനമായ നിയമങ്ങൾ കോടതികളുടെ പരിഗണനയ്ക്ക് വരാത്തത് ആശ്ചര്യകരമാണ്.
രാജ്യ ഭൂരിപക്ഷത്തിന്റെ മനസ്സിലെ മുറിവ് കൂടുതൽ വ്രണപ്പെടുത്താൻ മാത്രമേ ഉത്തരം നീക്കങ്ങൾ ഉപകരിക്കുകയുള്ളൂ. രാജ്യത്തിൻ്റെ ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ഇന്ത്യ പുലരണമെന്നാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. വോട്ടുബാങ്ക് ലക്ഷ്യം വെച്ച് സംഘപരിവാർ നടത്തുന്ന ഇത്തരം ദുഷ് ചെയ്തികൾക്കെതിരെ പൊതുസമൂഹം പരസ്യമായി രംഗത്ത് വരണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി സി എച്ച് സൈനുദ്ദീൻ മൗലവി സിറാജി ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി എസ്.അഫ്സൽ. സാലി നാരങ്ങാനം, എം എച്ച് അബ്ദുറഹീം മൗലവി, ഷാജി പന്തളം,അൻസാരി ഏനാത്ത്, കാസിം കോന്നി, സജീവ് കല്ലേലി അബ്ദുറഹീം കുമ്മണ്ണൂർ അബ്ദുൽ ലത്തീഫ് മൗലവി, റാസി മൗലവി, അബ്ദുൽ റസാഖ് മൗലവി നാരങ്ങാനം, റഹീംകുട്ടി പെരുനാട്, അബ്ദുസലാം പത്തനംതിട്ട എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എച്ച് അബ്ദുറസാഖ് സ്വാഗതവും ട്രഷറർ രാജാക്കരീം പറക്കോട് നന്ദിയും പറഞ്ഞു.



























