പത്തനംതിട്ട : വേൾഡ് ബാങ്കിന്റെ സഹായത്തോടെ നിർമ്മിച്ച പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ അടിമുടി അഴിമതിയില്‍. നിര്‍മ്മാണത്തിലും മണ്ണ് മാറ്റിയതിലും സര്‍വത്ര അഴിമതിയെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ കാറ്റാടിക്കല്‍. തന്റെ കൈവശമുള്ള നൂറുകണക്കിന് തെളിവുകളും വിവരാവകാശ രേഖകളും ഉയര്‍ത്തിക്കാട്ടിയാണ് അനിലിന്റെ ശക്തമായ ആരോപണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുനലൂർ – മൂവാറ്റുപുഴ ഹൈവേ നിര്‍മ്മാണത്തിലെ കൊടിയ അഴിമതി പുറത്തുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ഇദ്ദേഹം. ഒറ്റയാള്‍ പോരാട്ടവുമായി മുമ്പോട്ടുപോകുന്ന ഇദ്ദേഹം ലക്ഷക്കണക്കിന് രൂപ ഇതിനോടകം ചെലവാക്കിക്കഴിഞ്ഞു. കേരള ഗവര്‍ണര്‍ക്കും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുമൊക്കെ പരാതി നല്‍കി അന്തിമ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് അനില്‍.
ഹൈവേയുടെ പ്ലാച്ചേരി – കോന്നി റീച്ചിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്യുന്ന അധിക മണ്ണും കല്ലും യാഡുകളിൽ ശേഖരിക്കണമെന്നും പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഇവ ലേലം ചെയ്ത് പൊതു ഖജനാവിൽ മുതൽ കൂട്ടണമെന്നുമായിരുന്നു കെ.എസ്.ടി.പിയും നിർമാണ കമ്പനിയായ EKK യുമായുള്ള കരാറിലെ വ്യവസ്ഥ. ഇങ്ങനെ ശേഖരിച്ച മണ്ണും കല്ലും 10 യാഡുകളിൽ സൂക്ഷിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖയിന്‍ പ്രകാരം കെ.എസ്.ടി.പി അറിയിക്കുകയും അവയുടെ ചെയിനെജ് സഹിതമുള്ള ലിസ്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടു യാഡുകൾ സർക്കാർ വക സ്ഥലത്തും ബാക്കി എട്ടെണ്ണം സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുമാണ്. ഹൈവേ നിർമ്മാണം ആരംഭിച്ച 2020 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഈ എട്ട് സ്വകാര്യ വ്യക്തികളുമായി നിർമാണ കമ്പനിയായ EKK യുടെ പ്രൊജക്ട് മാനേജർ ഒരു വർഷത്തെ കരാറിൽ ഏർപ്പെട്ടിരുന്നു.
എന്നാൽ ഒരുവര്‍ഷ കാലാവധി കഴിഞ്ഞപ്പോള്‍ ഈ കരാർ ബോധപൂര്‍വം പുതുക്കിയില്ല. കരാര്‍ കാലഹരണപ്പെട്ടതോടെ ഇവിടെ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ലോഡ് കല്ലും മണ്ണും സ്വകാര്യ വ്യക്തികളുടെ സ്വന്തമായി. ഇതിനുപിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അനില്‍ കാറ്റാടിക്കല്‍ ആരോപിക്കുന്നു. കെ.എസ്.ടി.പി ഇക്കാര്യത്തില്‍ വിചിത്രമായ നിലപാടാണ് ആദ്യം സ്വീകരിച്ചത്. നാളിതുവരെ ഇത്തരത്തിൽ സ്വകാര്യ വ്യക്തികളുമായി ഒരു കരാറിൽ നിർമ്മാണ കമ്പനി ഏർപ്പെട്ടിട്ടില്ല എന്നാണ് കെ.എസ്.ടി.പി രേഖാമൂലം അറിയിച്ചത്. എന്നാല്‍ പരാതികളും വിജിലന്‍സ് അന്വേഷണവുമൊക്കെ ആരംഭിച്ചപ്പോള്‍ മുന്‍ നിലപാട് മാറ്റി ഇത്തരം യാഡ്കളുമായുള്ള കരാറിന്റെ കോപ്പി നല്‍കി കെ.എസ്.ടി.പി തടിയൂരി. സ്വകാര്യ വ്യക്തികളുമായി സാധുതയുള്ള കരാര്‍ നിലവില്‍ ഇല്ലാത്തതിനാല്‍ സർക്കാർ ഉടമസ്ഥയിലുള്ള കല്ലും മണ്ണും ലേലം ചെയ്യുന്നതിന് കഴിയുന്നില്ലെന്നാണ് ഇവരുടെ തേങ്ങല്‍.
ഈ നടപടികള്‍ മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുന്നതിനുവേണ്ടി നിർമാണ കമ്പനിയിൽ നിന്നും ഈ തുക ഈടാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് കെ.എസ്.ടി.പി പറയുന്നത്. എന്നാൽ നിർമാണ കമ്പനിയായ EKK ക്ക് എസ്റ്റിമേറ്റ് തുകയായ 279 കോടി രൂപയും അധിക ജോലി എന്ന പേരിൽ 39 കോടി രൂപയും ഉള്‍പ്പെടെ 318 കോടി രൂപയും നൽകിക്കഴിഞ്ഞു. ഇനിയും നിര്‍മ്മാണ കമ്പനിക്ക് പണം ഒന്നും നല്കാനില്ലെന്നും കെ.എസ്.ടി.പി അറിയിച്ചു. എട്ടു സ്വകാര്യ യാഡുകളിലെ മണ്ണും കല്ലും ലേലം ചെയ്‌താല്‍ ഏതാണ്ട് 20 കോടിയോളം രൂപ സര്‍ക്കാരിന് ലഭിക്കുമായിരുന്നു.
ഈ എട്ടു സ്വകാര്യ യാഡുകളില്‍ ഏറ്റവും വലിയത് മണ്ണാരകുളഞ്ഞി മാർക്കറ്റിന് സമീപമുള്ളതാണ്. ചെയിനെജ് 41/890 പ്രകാരമുള്ള ഈ സ്ഥലം പുളിയോട്ടിൽ വർഗീസ് പി തോമസ് എന്നയാളിന്റെ പേരിലുള്ളതാണ്. മൈലപ്ര വില്ലേജിൽ തണ്ടപ്പേർ നമ്പര്‍ 4317 ൽ റീസർവ്വേ നമ്പര്‍ 257/1, 257/3 പ്രകാരമുള്ള ഈ വസ്തു റോഡ് നിരപ്പിൽ നിന്നും 30 അടിയിലധികം താഴ്ചയില്‍ ഉള്ളതാണ്. യാഡിനുവേണ്ടി നല്‍കിയ ഈ വസ്തു സര്‍ക്കാര്‍ വക കല്ലും മണ്ണും ഉപയോഗിച്ച് നികത്തുകയും റോഡ് നിരപ്പിൽ നിന്നും 15 അടിയിലധികം വീണ്ടും ഉയർത്തുകയും ചെയ്തിട്ടുണ്ട്. ആകെയുള്ള 80 സെന്റ് വസ്തുവിൽ 45 അടി ഉയരത്തിൽ മണ്ണും കല്ലും ശേഖരിച്ചിരുന്നു. ഉദ്ദേശം 10,400 ലോഡ് മണ്ണും 450 ലോഡ് കല്ലും ഇവിടെയുണ്ടെന്ന് കണക്കാക്കുന്നു. ഏകദേശം 3.50 കോടി രൂപയുടെ മൂല്യം ഇതിനുണ്ട്. ഈ യാഡിൽ സൂക്ഷിച്ചിരുന്ന കല്ല് ഉപയോഗിച്ച് വസ്തുവിന് ചുറ്റും മതില്‍ കെട്ടിക്കഴിഞ്ഞു. റോഡ് നിരപ്പിൽ നിന്നും 15 അടിയിലധികം ഉയർന്നുനിന്ന മണ്ണ് മറ്റ് വ്യക്തികള്‍ക്ക് മറിച്ചുവിറ്റും സ്ഥലമുടമ പണം സമ്പാദിച്ചുവെന്നാണ് അനിലിന്റെ ആരോപണം.
ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് 13/10/2023 ൽ kstp പൊൻകുന്നം EE ക്കും തുടർന്ന് 18/10/2023 ന് പിഡബ്ല്യൂഡി മന്ത്രിക്കും പരാതി നൽകി. തുടർന്ന് 20/12/2023, 21/02/2024 നും 21/08/2024 നും മന്ത്രിയുടെ ഓഫീസ് ഇതിൽ നടപടി സ്വീകരിക്കണമെന്ന് KSTP യോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാൻ KSTP തയ്യാറായില്ല. KSTP യുടെ ഈ നടപടി ബോധപൂർവമുള്ളതാണെന്നും നിർമാണ കമ്പനിയെയും സ്ഥല ഉടമകളെയും സംരക്ഷിക്കുവാന്‍ ഉള്ളതാണെന്നുമാണ് അനിലിന്റെ ആരോപണം. എല്ലാവരും കൂട്ടുചേര്‍ന്ന് കോടിക്കണക്കിനു രൂപയുടെ പൊതു സ്വത്ത് കൊള്ളയടിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നെന്നും അനില്‍ പറഞ്ഞു.
































