മലയാലപ്പുഴ: “നാൻ വേഡ്പാളർ എനക്ക് വോട്ട് പോടുങ്കേ ” ഞാനാണ് സ്ഥാനാർത്ഥി എനിക്ക് വോട്ട് ചെയ്യണം എന്നാണിവിടുത്തെ സ്ഥാനാർത്ഥികൾ തമിഴിൽ പറയുന്നത്. തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയില്‍ മറ്റൊരിടത്തും കേൾക്കാത്ത വോട്ടഭ്യർത്ഥനയാണ് മലയാലപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കേൾക്കുന്നത്.
തമിഴ് വംശജരായ തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ലയങ്ങളിൽ തമിഴ് വംശജർ തന്നെയായ സ്ഥാനാർത്ഥികളാണ് എൻ.വളർമതിയും കലാ ബാലനും. പഞ്ചായത്തിലെ അഞ്ചാം വാർഡ് ജനറൽ വാർഡാണങ്കിലും തമിഴ് വനിതകളായ എൻ. വളർമതി എൽ.ഡി.എഫ് സ്ഥാനാർത്ഥിയും കലാ ബാലൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുമാണ്. കലാ ബാലൻ കഴിഞ്ഞ തവണ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഏക തമിഴ് വംശജയായ മെമ്പറായിരുന്നു. വോട്ടഭ്യർത്ഥിക്കുന്ന നോട്ടീസും പോസ്റ്ററും ചുവരെഴുത്തും എല്ലാം തമിഴിലാണ് എന്ന പ്രത്യേകതയും ഇവിടെയുണ്ട്.
ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർത്ഥികളുടെ മലയാളം പോസ്റ്ററുകൾക്കൊപ്പം ഇവരുടെ തമിഴ് പോസ്റ്ററുകളും സ്ഥാനംപിടിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലുടെയുള്ള പ്രചരണവും വാഹനങ്ങളിൽ അനൗൺമെന്റ് നടത്തുന്നതും തമിഴ് ഭാഷയിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇവിടെ വരുന്നവർക്ക് തമിഴ്നാട്ടിലെ ഏതോ ഉൾനാടൻ ഗ്രാമത്തിലെത്തിയ പ്രതീതിയാണ് ഉണ്ടാവുന്നത്. തമിഴ് വംശജരായ വോട്ടർമാർ ഏറെയുള്ള പ്രദേശങ്ങളാണ് മലയാലപ്പുഴ പഞ്ചായത്തിലെ നാലും, അഞ്ചും വാർഡുകൾ ഉൾപ്പെട്ട തോട്ടം മേഖല.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ബ്രിട്ടീഷുകാർ തമിഴ്‌നാട്ടിലെ ശങ്കരൻ കോവിൽ, തിരുനെൽവേലി, തെങ്കാശിക്കടുത്തുള്ള കരടികുളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് തോട്ടത്തിലെ പണികൾക്കായി കൊണ്ടുവന്ന തോട്ടം തൊഴിലാളികളുടെ പിന്മുറക്കാരാണിവർ. ആദ്യ കാലത്തു 2000 ത്തോളം തമിഴ് വംശജരായ വോട്ടർമാരുണ്ടായിരുന്ന ഇവിടെയിപ്പോൾ രണ്ടു വാർഡുകളിലായി 487 തമിഴ് വോട്ടർമാരാണുള്ളത്. മിക്ക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ഇവിടുത്തെ സ്ഥാനാർത്ഥികൾ തമിഴ് വംശജരാവുമെന്ന പ്രത്യേകതയുമുണ്ട്. പുതുക്കുളവും കുമ്പഴ ഹാരിസന്‍ എസ്റ്റേറ്റിന്റെ ഒന്നാം ഡിവിഷനുമുൾപ്പെടുന്നതാണ് നാലാംവാർഡ്, രണ്ടാം ഡിവിഷനും കുറുമ്പറ്റി ഡിവിഷനുമുൾപ്പെടുന്നത് അഞ്ചാം വാർഡുമാണ്.
ബ്രിട്ടീഷുകാർ കൊണ്ടുവന്ന തൊഴിലാളി കുടുംബങ്ങളിൽ ചിലർ പിൽക്കാലത്ത് തമിഴ് നാട്ടിലേക്ക് തിരികെ പോയെങ്കിലും ചിലര്‍ ഇവിടെതന്നെ ജോലിയെടുത്ത് ജീവിക്കുകയാണ്. ചെങ്ങന്നൂർ വഞ്ഞിപ്പുഴ മഠത്തിൽ നിന്നും ലണ്ടൻ ആസ്ഥാനമായ കമ്പനി ഒരു നൂറ്റാണ്ടിന് മുമ്പ് തേയില കൃഷി ചെയ്യാനായി പാട്ടത്തിനെടുത്ത മലനിരകളിൽ പണിയെടുത്ത തമിഴ് വംശജരായ തോട്ടം തൊഴിലാളികളുടെ പിൻതലമുറ ലയങ്ങൾ എന്ന പേരിലറിയപ്പെടുന്ന പാർപ്പിടങ്ങളിലാണ് താമസിക്കുന്നത്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കെട്ടിടങ്ങൾക്ക് ബ്രിട്ടീഷുകാർ ലേബർ ലൈൻസ് എന്ന് വിളിച്ചിരുന്നു. ലൈൻ എന്നത് ലോപിച്ചാണ് ലയം ആയി മാറിയതെന്ന് പറയപ്പെടുന്നു. വർഷങ്ങൾക്കുമുമ്പ് തമിഴ്‌നാട്ടിൽ നിന്ന് കുടിയേറിപ്പാർത്ത ഇവരിൽ പലർക്കും നാട്ടിൽ സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ കിട്ടുന്നത് തുച്ചമായ തുകയാണ്. വിരമിച്ചു കഴിഞ്ഞാൽ ലയങ്ങളിൽ താമസിക്കാനും കഴിയില്ല. അതുകൊണ്ടു തന്നെ പലരും മക്കളെ തോട്ടത്തിലെ ജോലിക്കു തന്നെ പറഞ്ഞുവിടുന്നു. ഇവിടെയെത്തിയാൽ തമിഴ് വംശജരായ തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്നതുമൂലം എപ്പോഴും തമിഴിലുള്ള സംഭാഷണങ്ങൾ മാത്രമേ കേൾക്കാൻ കഴിയൂ എന്ന പ്രത്യേകതയും ഇവിടെയുണ്ട്.































