മലപ്പുറം : യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പി വി അൻവർ എംഎൽഎ. യുഡിഎഫ് അധികാരത്തിൽ വരണമെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ച അൻവർ എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണിൽ സംസാരിച്ചു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെസാദിഖലി ശിഹാബ് തങ്ങളെ കാണാൻ അൻവർ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണിൽ വിളിച്ച അൻവർ അറസ്റ്റ് സമയത്ത് നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചിരുന്നു.
സന്ദർശന വേളയിൽ പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. പിറകെ മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അൻവറിന്റെ നീക്കം. യുഡിഎഫിൽ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവർത്തകൻ ആയാൽ മതിയെന്നുമാണ് ഏറ്റവും ഒടുവിൽ അൻവറിന്റെ വാക്കുകൾ. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നൽകുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നിൽക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാർത്താസമ്മേളനത്തിൽ അൻവറിന്റെ പ്രതികരണം.