ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ, ഇറാൻ വിക്ഷേപിച്ച മിസൈലിന്റെ അവശിഷ്ടം പതിച്ചതിനെ തുടർന്ന് ഒരു കുട്ടിക്ക് പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പരിക്കേറ്റ കുട്ടിക്ക് ആവശ്യമായ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ദോഹയിൽ പുലർച്ചെ 3.30 മുതൽ 5.30 വരെ ആക്രമണ ശ്രമങ്ങൾ ഉണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ലക്ഷ്യമിട്ടെത്തിയ ഏതാനും മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവും വലിയ പരിഗണന നൽകുന്നതെന്നും പൗരന്മാരുടെയും താമസക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.






























