തിരുവനന്തപുരം: സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറങ്ങി. സ്വന്തം താമസസ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ബാത്ത്റൂമും ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ഹോം ക്വാറന്റീന്‍ അനുവദിക്കാന്‍ പാടുള്ളൂ. ഈ സൗകര്യങ്ങള്‍ മാര്‍ഗരേഖ പ്രകാരം ലഭ്യമാണോ എന്ന് ഉറപ്പു വരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
മാര്‍ഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റീന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ സൗകര്യമോ അനുവദിക്കാവുന്നതാണ്. ക്വാറന്റീനിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികള്‍/മറ്റ് രോഗബാധയുള്ള വ്യക്തികള്‍ എന്നിവരുമായി യാതൊരു വിധത്തിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. ആരോഗ്യ തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം ഇവരെ നിരീക്ഷണത്തില്‍ വെയ്‌ക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില്‍ അയക്കും. പിന്നീട് രോഗലക്ഷണം പ്രകടിപ്പിക്കുകയാണെങ്കില്‍ ആര്‍.റ്റി.പി.സി.ആര്‍ പരിശോധന നടത്തും. ഇതര സംസ്ഥാനത്തു നിന്നും മടങ്ങി വരുന്ന എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. അതേ സമയം രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നുമാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഹോം ക്വാറന്റീന്‍ ചട്ടങ്ങള്‍ അനുസരിച്ചു കൊളളാമെന്ന് വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്. ആരോഗ്യവകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തപക്ഷം ഇത് തെറ്റിക്കുന്ന വ്യക്തിയെ പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, മറ്റ് അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പരിമിതമായ സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനേക്കാള്‍ മെച്ചം കേരളത്തില്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കര്‍ശനമായ മേല്‍നോട്ടത്തില്‍ നടത്തുന്നതാണെന്ന് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തതായി മന്ത്രി കെ.കെ ഷൈലജ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശം.