കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിക്കുമ്പോഴും വിവാദമുയർത്തിയ പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരമില്ല. 2002 മുതൽ തുടങ്ങിയ തട്ടിപ്പിൽ ഉന്നത ബന്ധങ്ങളുള്ള ഒട്ടേറെപ്പേർ കണ്ണികളായിട്ടും 2018 മുതലുള്ള ചില കാര്യങ്ങൾ മാത്രമാണ് അന്വേഷണ പരിധിയിൽ വന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിൽ ഒരു ഭാഗം ബിനാമി നിക്ഷേപമാക്കിയെന്ന ആരോപണത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആരോപണ വിധേയരായ പല ഉന്നതരെയും ഒഴിവാക്കിയതായും ആക്ഷേപമുണ്ട്. തട്ടിപ്പിനായി പണം വാങ്ങിയെടുക്കാൻ മോൻസൺ പല ഉന്നതരെയും ഉപയോഗിച്ചെങ്കിലും അതിൽ ഒട്ടുമിക്ക ആളുകളെയും ചോദ്യംചെയ്യുക പോലും ചെയ്തിട്ടില്ല.
അന്വേഷണം അന്തിമഘട്ടത്തിൽ എത്തിയപ്പോൾ മുതൽ 10 കോടി നൽകി വഞ്ചിതരായ ആറു പരാതിക്കാരിൽ മൂന്നുപേർ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരേ രംഗത്തുവരികയും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവർ അന്വേഷണ ഉദ്യോഗസ്ഥനെതിരേ വിജിലൻസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പുരാവസ്തു തട്ടിപ്പിൽ മുഖ്യ പങ്കാളികളും മോൻസന്റെ സുഹൃത്തുക്കളുമായ ബെംഗളൂരു സംഘത്തിന്റെ ഇടപെടലിലേക്കും അന്വേഷണം എത്തിയിട്ടില്ല.





























