ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ഡെഡ് ഇക്കോണമി’ വാദം ഏറ്റുപിടിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. പാർട്ടി നേതാക്കളും സഖ്യകക്ഷി നേതാക്കളും ട്രംപിന്റെ വാദത്തെ തള്ളി രംഗത്തെത്തിയതോടെ രാഹുൽ ഒറ്റപ്പെട്ടു. ശശി തരൂർ, രാജീവ് ശുക്ല, ശിവസേന ഉദ്ധവ് വിഭാഗം നേതാക്കൾ തുടങ്ങിയവരാണ് ട്രംപിനെ തള്ളി രംഗത്തെത്തിയത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മരിച്ച സമ്പദ്‌വ്യവസ്ഥയാണെന്നായിരുന്നു ട്രംപ് കുറ്റപ്പെടുത്തിയത്. ട്രംപിന്റെ വാദം ശരിയാന്നെന്നും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഒഴികെ ബാക്കിയെല്ലാവർക്കും നമ്മുടേത് ഒരു മരിച്ച സമ്പദ്‌വ്യവസ്ഥയാണെന്ന് അറിയാമെന്നുമായിരുന്നു രാഹുൽ പറഞ്ഞത്.
ട്രംപ് സത്യമാണ് പറഞ്ഞതെന്നും അദാനിയെ സഹായിക്കാനായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബിജെപി തീർത്തുകളഞ്ഞെന്നും രാഹുൽ പറഞ്ഞിരുന്നു. രാഹുലിന്റെ ഈ മറുപടിയെ പിന്തുണയ്ക്കാതെയാണ് പാർട്ടി നേതാക്കളും സഖ്യകക്ഷി നേതാക്കളും പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയില്ലെങ്കിലും ഇന്ത്യക്ക് മറ്റ് ഓപ്‌ഷനുകളുണ്ട് എന്നായിരുന്നു ശശി തരൂർ പ്രതികരിച്ചത്. ‘ നമ്മൾ യൂറോപ്യൻ യൂണിയനുമായി ചർച്ചയിലാണ്, ബ്രിട്ടനുമായി ഒരു കരാർ ഉണ്ടാക്കിക്കഴിഞ്ഞു. മറ്റ് രാജ്യങ്ങളുമായും ചർച്ചയിലാണ്. അമേരിക്കയ്ക്ക് പുറത്തും നമുക്ക് മാർക്കറ്റ് വ്യാപിപ്പിക്കാൻ സാധിക്കും. നമുക്ക് സാധ്യതകൾ ഇല്ലാതെയില്ല’; എന്നായിരുന്നു തരൂർ പറഞ്ഞത്. അമേരിക്കയുടെ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങേണ്ട കാര്യമില്ലെന്നും തരൂർ പറഞ്ഞു.





























