ന്യൂഡൽഹി : 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും എന്നതരത്തിൽ ഉയർന്നുവന്ന വാർത്തകൾ തള്ളി കോൺഗ്രസ് പാർട്ടി. ഭരണകക്ഷിയും അതിന്റെ സഖ്യകക്ഷിയായ ടിവികെയും തമ്മിൽ ഭിന്നതയിലാണ് എന്നത് ഊഹാപോഹങ്ങളാണെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിക്ക് വിജയ് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സി.എൽ.പി.) നേതാവ് തരാഹൈ കുത്ത്‌ബെർട്ട് വ്യക്തമാക്കി. സഖ്യത്തിനുള്ളിലെ നേതൃതർക്കങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ കുത്ത്‌ബെർട്ട്, വിജയ്‌യെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടുന്നത് പാർട്ടി അണികളുടെ ആവേശം കൊണ്ടാണെന്നും അത് നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും തിങ്കളാഴ്ച അറിയിച്ചു.
ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദപരമായ ബന്ധം സഖ്യത്തിന്റെ കരുത്ത് വർധിപ്പിക്കുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അവർ അഭിപ്രായപ്പെട്ടു. ‘പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി വിജയി തിരഞ്ഞെടുത്തിരിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്, ആ നിലപാടിൽതന്നെയാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്’, കുത്ത്‌ബെർട്ട് പറഞ്ഞു. വിജയിയ്‌യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന തമിഴക വെട്രി കഴകം (ടിവികെ) നേതാക്കളുടെ പ്രസ്താവനകളെ തുടർന്ന് ഉയർന്നുവന്ന ചർച്ചകളോട് പ്രതികരിക്കുകയായിരുന്നു അവർ.
2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ടിവികെ രാഹുൽ ഗാന്ധിയെ പിന്തുണച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ പ്രസ്താവിച്ചതാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ശനിയാഴ്ച കന്യാകുമാരിയിൽ നടന്ന ചടങ്ങിൽ സംസാരിച്ച കുമാർ, 2029-ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞിരുന്നു. ദേശീയരാഷ്ട്രീയത്തിൽ വിജയ്ക്ക് കുറച്ചൂകൂടി വലിയ സ്ഥാനം നൽകണമെന്ന തരത്തിൽ ടിവികെ നേതാക്കളിൽനിന്നും ആവശ്യങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു രാജേഷ് കുമാറിന്റെ പ്രസ്താവന. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി തമിഴ്നാട്ടിൽനിന്നുള്ള ഒരു നേതാവായിരിക്കണം അലങ്കരിക്കേണ്ടതെന്ന് ടിവികെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ആദവ് അർജുന പ്രസ്താവിച്ചിരുന്നു.
പിന്നാലെയാണ് വാദപ്രതിവാദങ്ങളുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തുകയും വിജയ്‌യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് ചർച്ചകൾ നീങ്ങുകയും ചെയ്തത്. കോൺഗ്രസ് ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വളരുകയാണെന്നും അത് ടിവികെയ്ക്ക് കീഴടങ്ങുന്ന രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് മന്ത്രി വിശ്വനാഥ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച കുത്ത്‌ബെർട്ട്, രാഹുൽ ഗാന്ധിക്കെതിരെയുള്ള ബിജെപിയുടെ നടപടികൾ അവരുടെ രാഷ്ട്രീയ ഭയത്തെയാണ് സൂചിപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു. വിജയ്‌യുടെ പാർട്ടിയുമായി ചേർന്ന് സഖ്യകക്ഷിയായി പ്രവർത്തിക്കുമ്പോഴും കോൺഗ്രസ് ജനാധിപത്യപരവും സ്വയംഭരണാധികാരവുമുള്ള രാഷ്ട്രീയ സംഘടനയായി തുടരുമെന്നും അവർ വ്യക്തമാക്കി.
2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിനുള്ളിലെ അധികാര സമവാക്യങ്ങളെക്കുറിച്ചും അതിന്റെ ദേശീയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നതിനിടയിലാണ് ഈ പുതിയ സംഭവവികാസങ്ങൾ. 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള മാസങ്ങളിൽ വിജയ്‌യും രാഹുൽ ഗാന്ധിയും രാഷ്ട്രീയമായി ഏറെ അടുപ്പം പുലർത്തിയിരുന്നു.


































