ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യം മുൻനിർത്തി രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുദ്ധസാഹചര്യത്തിൽ അനിവാര്യമായ നടപടികൾ സ്വീകരിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടതിന്‍റെ തെളിവുകളാണ് പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ നിർദേശങ്ങളെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. എക്സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
‘സ്വർണം വാങ്ങരുത്, വിദേശപര്യടനങ്ങൾ വേണ്ട, കുറഞ്ഞ അളവിൽ മാത്രം പെട്രോൾ വാങ്ങുക, വർക്ക് ഫ്രം ഹോം വീണ്ടും ശീലിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ കേവലം ഉപദേശങ്ങൾ മാത്രമല്ല, മറിച്ച് ഈ സർക്കാരിന്‍റെ 12 വർഷത്തെ ഭരണപരാജയത്തിന്‍റെ തെളിവ് കൂടിയാണ്. സ്വന്തം നിലക്ക് സംഭവിച്ച പരാജയങ്ങൾ മറച്ചുവെക്കുന്നതിനായി കഴിഞ്ഞ 12 വർഷമായി അവർ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം കഴിവുകേടുകൾ മറച്ചുവെച്ചുകൊണ്ട് ജനങ്ങളുടെ മേൽ പുതിയ ഉത്തരവാദിത്തങ്ങൾ കെട്ടിവെക്കുകയാണ് അവർ’. രാഹുൽ എക്സിൽ കുറിച്ചു.






























