ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനത്തിനിടെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തതായി പരാതി. ഇന്ത്യ ടുഡേ ചാനലിലെ മാധ്യമപ്രവർത്തകനായ രോഹിത് ശർമയാണ് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി ഉയർത്തിയത്. ബംഗ്ലദേശിലെ ഹിന്ദു സമൂഹത്തെക്കുറിച്ച് ചോദ്യമുന്നയിച്ചതിന്റെ പേരിലാണ് മർദിച്ചതെന്നും രോഹിത് ആരോപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനത്തിൽ രാഷ്ട്രീയ വിവാദങ്ങൾ പുകയുന്നതിനിടെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദയോട് ചോദ്യമുന്നയിച്ചതിന്റെ പേരിൽ മാധ്യമ പ്രവർത്തകനെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് പരാതി. ഇന്ത്യ ടുഡേ ചാനൽ റിപ്പോർട്ടറായ രോഹിത് ശർമയാണ് ആരോപണമുന്നയിച്ചത്. കഴിഞ്ഞ ശനിയാഴ്ച ടെക്സസിലെ ഡാലസിൽ രാഹുൽ സന്ദർശനം നടത്തുന്നതിന് മുന്നോടിയായാണ് രോഹിത് പിത്രോദയെ കണ്ടത്. ടെക്സസിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. രോഹിതിന് പിത്രോദ അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ബംഗ്ലദേശിനെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്.
യുഎസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കിടയിൽ ബംഗ്ലദേശിലെ ഹിന്ദുക്കളുടെ കൊലപാതകത്തെക്കുറിച്ച് രാഹുൽ സംസാരിക്കുമോ എന്നായിരുന്നു ചോദ്യം. എന്നാൽ അഭിമുഖം നടന്ന ഹാളിലുണ്ടായിരുന്ന 30 ഓളം കോൺഗ്രസ് പ്രവർത്തകർ ചോദ്യത്തിൽ പ്രകോപിതരായെന്നും പിത്രോദ മറുപടി പറയും മുന്നേ തന്നെ കയ്യേറ്റം ചെയ്തുന്നുമാണ് രോഹിത്തിന്റെ ആരോപണം. അഭിമുഖം ചിത്രീകരിച്ച മൊബൈൽ ഫോണിൽ നിന്നും ബലമായി ദൃശ്യങ്ങൾ നശിപ്പിച്ചെന്നും രോഹിത് ആരോപിക്കുന്നു. സംഭവം വിവിധ സംഘപരിവാർ സംഘടനകൾ കോൺഗ്രസിനെതിരെ ആയുധമാക്കി. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണത്തിന് കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.