തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ യാത്രക്കാരുടെയും ചില സംഘടനകളുടേയും പ്രതിഷേധമുയർന്നെങ്കിലും ഫീസ് വർദ്ധനയുമായി മുന്നോട്ട് പോകാനാണ് റെയിൽവേയുടെ നിലപാടെന്നാണ് അറിയുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് ആനുപാതികമായാണ് പാർക്കിംഗ് ഫീസും കൂട്ടിയതെന്നും എട്ട് വർഷത്തിന് ശേഷമാണ് നിരക്ക് പുതുക്കുന്നതെന്നും അധികൃതർ. ഇപ്പോൾ സുരക്ഷിതമായ സംവിധാനത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത ബില്ലും മൊബൈൽ ഫോൺ നമ്പറുമെല്ലാം രേഖപ്പെടുത്തിയാണ് പാർക്കിംഗ് സംവിധാനം പ്രവർത്തിക്കുന്നത്. പരിസര ശുചിത്വവും ഉറപ്പാക്കിയിട്ടുണ്ട്.
പുതുക്കിയ നിരക്ക് പ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് രണ്ട് മണിക്കൂർ വരെ10 രൂപയാണ് ഈടാക്കുന്നത്. 24 മണിക്കൂർ വരെയുള്ള പാർക്കിംഗിന് 30 രൂപയാണ് നിരക്ക്.200 രൂപ ഫീസ് 600 ആയി എല്ലായിടത്തും വർധിപ്പിച്ചുവെന്നത് വസ്തുതയല്ല. സ്ഥലപരിമിതി മൂലം നിർദിഷ്ട എണ്ണം മാത്രം ഒരു മാസത്തേക്ക് നൽകുന്ന മാസ പാസിനെ സംബന്ധിച്ചാണ് ഈ ആരോപണം. തിരുവനന്തപുരം സെൻട്രൽ പോലുള്ള കാറ്റഗറി 1ൽപ്പെട്ട സ്റ്റേഷനുകളിൽ മാസ പാസിനുള്ള നിരക്ക് 360 ആയിരുന്നു. ഇത് 600 ആക്കിയാണ് പുതുക്കിയത് (20 ദിവസത്തേക്ക് 30 എന്ന തോതിൽ). കാറ്റഗറി 2 സ്റ്റേഷനുകളിൽ ഒരു മാസത്തേക്ക് ഈടാക്കിയിരുന്ന നിരക്ക് 200രൂപയിൽ നിന്ന് 400 രൂപയായി പുതുക്കി നിശ്ചയിച്ചു. വിപുലമായ സർവ്വേയും ഫീൽഡ് സ്റ്റഡിയും നടത്തിയ ശേഷമാണ് പുതുക്കിയ നിരക്കുകൾ തീരുമാനിച്ചതെന്നും റെയിൽവേ അറിയിച്ചു.





























