ദില്ലി: ഡെബിൾ ഡെക്കർ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ. പാസഞ്ചർ-ഗുഡ്സ് ട്രെയിനുകൾ സംയോജിപ്പിച്ച് മുകളിൽ യാത്രക്കാരെയും താഴെ ചരക്കുകളും കൊണ്ടുപോകാൻ കഴിയുന്ന ട്രെയിനുകളായിരിക്കും അവതരിപ്പിക്കുക. ഇതിനായി ഇന്ത്യൻ റെയിൽവേ ബോർഡ് രൂപകൽപ്പന തയ്യാറാക്കി. ഡബിൾ ഡെക്കർ ട്രെയിനിന്റെ സാധ്യതകള്‍ തേടാനും നടപ്പാക്കാനും കൂടുതൽ ശ്രദ്ധ നൽകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. മുകൾ ഭാഗത്ത് യാത്രക്കാരും താഴെ ചരക്കുകളും കൊണ്ടുപോകാൻ കഴിയുന്ന തരത്തിലായിരിക്കും രൂപകൽപ്പന. ചരക്കുഗതാഗതത്തില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ട്രെയിനുകൾ ആലോചിക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും എടുക്കുന്ന സമയം, യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ പഠനം നടത്തേണ്ടി വരും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലായിരിക്കണം സർവീസെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തുറമുഖങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സർവീസുകൾ. 10 കോച്ചുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. ഒരു കോച്ചിന് നാലുകോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കപുർത്തല കോച്ച് ഫാക്ടറി ഇത്തരത്തിലുള്ള 10 കോച്ചുകൾ നിർമിച്ചു. റേക്ക് കൂട്ടിച്ചേർക്കലിൻ്റെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. 2024ൽ റെയിൽവേ ഈ ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി വീശിയതോടെയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. 2030 ആകുമ്പോഴേക്കും 3,000 ദശലക്ഷം ടൺ ചരക്ക് ഗതാഗതമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.