തിരുവനന്തപുരം : ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവൻ ഇന്നുമുതൽ ലോക്ഭവൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് പേരുമാറ്റം. രാജ് ഭവന്റെ മുന്നിലെ പഴയ ബോർഡ് അഴിച്ചു മാറ്റിയിട്ടുണ്ട്. പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തിയാണ് രാജ്ഭവനിന്റെ പ്രധാന ഗേറ്റിന് ഇരുവശവുമുള്ള ബോർഡുകൾ അഴിച്ചുമാറ്റിയത്. പേരുമാറ്റം വന്നതോടെ ഇനി മുതൽ ലോക് ഭവൻ എന്നായിരിക്കും ഗവർണറുടെ വസതി അറിയപ്പെടുക. പുതിയ ബോർഡ് നാളെ ഉച്ചയോടെ ആയിരിക്കും സ്ഥാപിക്കുക.
ഗവർണർ രാജേന്ദ്ര ആർലേക്കർ തന്നെയാണ് ഇത്തരമൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്. രാജ് ഭവൻ എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശേഷിപ്പാണ്. അത് നമുക്ക് ഇനി ആവശ്യമില്ല. ഗവർണറുടെ വസതി ജനങ്ങളുടേതാണ്. ജനങ്ങളുമായി ചേർന്ന് നിൽക്കണം. അതുകൊണ്ട് രാജ്ഭവൻ എന്ന പേര് മാറ്റി ലോക് ഭവൻ എന്നാക്കണമെന്നാണ് ഗവർണർമാരുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. ഈ നിർദേശം പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയും കഴിഞ്ഞ 25ന് രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേര് ലോക് ഭവൻ എന്നാക്കണമെന്ന് വിജ്ഞാപനം പുറപ്പെടുവിക്കുകയുമായിരുന്നു.





























