ന്യൂഡൽഹി : പാലിന് പൂച്ചയെ കാവൽ നിർത്തിയതിന് തുല്യമാണ് പാകിസ്ഥാനെ തീവ്രവാദ വിരുദ്ധ പാനലിന്റെ വൈസ് ചെയർമാനാക്കിയ യുഎൻ നടപടിയെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഡെറാഡൂണിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപ വർഷങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 9/11 ആക്രമണത്തിന് തൊട്ടുപിന്നാലെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പാകിസ്ഥാനെ തീവ്രവാദ വിരുദ്ധ പാനലിന്റെ വൈസ് ചെയർമാനാക്കിയ നടപടിയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരന് പാകിസ്ഥാൻ അഭയം നൽകിയിരുന്നു എന്നത് എല്ലാവർക്കും അറിയാം.
പാകിസ്ഥാന് യുഎൻ വൈസ് ചെയർമാൻ സ്ഥാനം നൽകിയത് പൂച്ചയെ പാലിന് കാവൽ നിൽക്കാൻ ഏൽപ്പിച്ചത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാറിന്റെ മനോഭാവത്തിലും പ്രവർത്തന രീതിയിലും മാറ്റം വരുത്തി. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിലെ തീവ്രവാദത്തിനെതിരായ ഏറ്റവും വലിയ നടപടിയെന്നും അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിച്ചു. പാകിസ്ഥാനെ ഭീകരതയുടെ പിതാവെന്നും രാജ്നാഥ് സിങ് വിശേഷിപ്പിച്ചു. പാകിസ്ഥാൻ, അവരുടെ മണ്ണിൽ തീവ്രവാദികൾക്ക് അഭയം നൽകുകയും അവർക്ക് പരിശീലനം നൽകുകയും നിരവധി തരത്തിലുള്ള സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. തീവ്രവാദത്തിന് ധനസഹായം നൽകുകയും അഭയം നൽകുകയും ചെയ്യുന്ന രാജ്യങ്ങളെ തുറന്നുകാട്ടേണ്ടതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.