ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബിൽ രാജ്യസഭയും പാസാക്കി. ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. നേരത്തെ ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സാധാരണക്കാരുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ഇവരെ ജനം വഴിയിലൂടെ നടക്കാൻ അനുവദിക്കില്ലെന്നും ജനങ്ങളെ പിച്ചക്കാരാക്കാനാണ് ഈ ബിൽ എന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മധ്യപ്രദേശിൽനിന്നും ദില്ലിയിലേക്ക് വന്നതോടെ ശിവരാജ് സിംഗ് ചൗഹാൻ പാവങ്ങളെ മറന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിനിടെ ട്രഷറി ബെഞ്ചിന് നേർക്ക് പ്രതിപക്ഷ അംഗങ്ങൾ നീങ്ങി. നിങ്ങൾക്ക് ജനാധിപത്യത്തോട് ബഹുമാനമില്ലെന്ന് സഭാ അധ്യക്ഷൻ പറഞ്ഞു. ആവശ്യപ്പെട്ടത്ര ചർച്ച നടത്തിയിട്ടും ഇത്തരത്തിൽ പ്രവർത്തിച്ച അംഗങ്ങളെ തെരഞ്ഞെടുത്തവർ ഇത് കാണണമെന്ന് കിരൺ റിജിജു പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഭരണപക്ഷം ജയ് ശ്രീരാം വിളിച്ചു. അർദ്ധരാത്രി സഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം നടന്നു. ശിവരാജ് സിങ് ചൗഹാന് എതിരെ മുദ്രാവാക്യമുർത്തി. പ്രതിപക്ഷം മഹാത്മജിയുടെ ആശയങ്ങളെ കൊല്ലുകയാണ് എന്ന് സഭയിൽ കേന്ദ്രമന്ത്രി വിമർശിച്ചു.
മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ഗ്രാമീൺ റോസ്ഗാർ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങൾ പുറത്ത് വന്നത്.





























